‘അടച്ചിട്ട മുറിയിൽ സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാൽ അനാശാസ്യമായി കരുതാനാകില്ല’
Mail This Article
ചെന്നൈ∙ അടച്ചിട്ട മുറിയിൽ ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാൽ അതിനെ അനാശാസ്യമായി കാണാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർണായക വിധി. സമൂഹത്തിൽ ഇത്തരത്തിലുള്ള അനുമാനം നിലനിൽക്കുന്നുണ്ടാകാം. എന്നാൽ അതിന്റെ ചുവടു പിടിച്ച് അച്ചടക്ക നടപടികളോ ശിക്ഷയോ നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സായുധ റിസർവ് പൊലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കിയ നടപടി ജസ്റ്റിസ് ആർ. സുരേഷ് കുമാർ റദ്ദാക്കി.
1998ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കെ. ശരവണ ബാബു എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ വനിതാ കോൺസ്റ്റബിളിനൊപ്പം കണ്ടതോടെ അവിഹിത ബന്ധം ആരോപിച്ച് പ്രാദേശിക വാസികൾ രംഗത്ത് എത്തുകയായിരുന്നു. സംഭവം വിവാദമായതോടെ കെ. ശരവണ ബാബുവിനെതിരെ അധികൃതർ നടപടി കൈക്കൊള്ളുകയും സർവീസിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എന്നാൽ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന വനിതാ കോൺസ്റ്റബിൾ അവരുടെ വീടിന്റെ താക്കോൽ വാങ്ങിക്കാനായി തന്റെ താമസ സ്ഥലത്ത് എത്തിയതാണെന്നും അവർ മുറിയിൽ പ്രവേശിച്ചതോടെ ആരോ വാതിൽ പുറമേ നിന്നു പൂട്ടുകയായിരുന്നുവെന്നാണ് ശരവണ ബാബുവിന്റെ വാദം. ഇവർക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാൻ ദൃക്സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
English Summary: Can't Presume Couple Found Inside Locked Room Are in Immoral Relationship, Rules Madras HC