ADVERTISEMENT

ന്യൂഡല്‍ഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്ക് ദേശീയ സുരക്ഷാ വിഭാഗം സ്‌പെഷല്‍ അസിസ്റ്റന്റ് മൊയീദ് ഡബ്ല്യു. യൂസഫും തുടങ്ങിവച്ച ചര്‍ച്ചകള്‍. പിന്നെ ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്‌ലൈനിലൂടെ നടത്തിയ അപൂര്‍വമായ ഫോണ്‍ കോള്‍. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ നിര്‍ണായകമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായത് ഇങ്ങനെ.  24ന് അര്‍ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ അതിര്‍ത്തിപ്രദേശത്തു താമസിക്കുന്നവരുടെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷയുടെ പുതുവെളിച്ചം തെളിയുകയാണ്. അടുത്തിടെ മേഖലയില്‍ വെടിവയ്പ് രൂക്ഷമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. 

ഇന്ത്യ-പാക്ക് സൈന്യങ്ങള്‍ തമ്മിലുള്ള ഹോട്ട്‌ലൈന്‍ ഇപ്പോഴും സജീവമാണ്. മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ എല്ലാ ദിവസവും സംസാരിക്കാറുമുണ്ട്. ആഴ്ചയില്‍ ഒരിക്കലാണ് ബ്രിഗേഡിയര്‍ സംസാരിക്കുന്നത്. മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ വളരെ അപൂര്‍വമായി മാത്രമാണ് സംസാരിക്കുന്നത്. ഇക്കുറി തിങ്കളാഴ്ച അവര്‍ തമ്മിലാണ് സംസാരിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. 

കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ 5133 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യയുടെ 24 സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു. 22 ഗ്രാമീണരും കൊല്ലപ്പെട്ടു. പാക്ക് ഷെല്ലാക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ അതിര്‍ത്തി മേഖലകളിലെ ഗ്രാമീണര്‍ക്കായി 14,000 ഭൂഗര്‍ഭ ബങ്കറുകള്‍ സേന നിര്‍മിച്ചിട്ടുണ്ട്. ഭൂരിഭാഗവും രജൗറി, പൂഞ്ച്, സാംബ ജില്ലകളിലാണ്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ, നിയന്ത്രണരേഖയും (എല്‍ഒസി) രാജ്യാന്തര അതിര്‍ത്തിയുമടക്കം (ഐബി) ഇന്ത്യയും പാക്കിസ്ഥാനും പങ്കിടുന്ന 3323 കിലോമീറ്റര്‍ അതിര്‍ത്തി മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണു കരുതപ്പെടുന്നത്. ഇതില്‍ ജമ്മു കശ്മീരിലുള്ളത് 961 കിലോമീറ്റര്‍ (നിയന്ത്രണ രേഖ 740 കിലോമീറ്റര്‍; രാജ്യാന്തര അതിര്‍ത്തി 221 കിലോമീറ്റര്‍). വ്യക്തമായി വേര്‍തിരിച്ച, അംഗീകൃത അതിര്‍രേഖയാണു രാജ്യാന്തര അതിര്‍ത്തി. തര്‍ക്കമേഖലയാണു നിയന്ത്രണ രേഖ. 2003ലെ വെടിനിര്‍ത്തല്‍ ധാരണ ഒട്ടും ലംഘനമില്ലാതെ തുടരുന്നത് ഒരു പ്രദേശം മാത്രമാണ് നിലവില്‍ അതിര്‍ത്തിയിലുള്ളത് - സിയാച്ചിനിലെ മഞ്ഞുമലകളില്‍. 18 വര്‍ഷമായി ഇവിടെ കാര്യമായ പ്രകോപനങ്ങള്‍ക്ക് ഇരു സൈന്യങ്ങളും തുനിഞ്ഞിട്ടില്ല.

2003 നവംബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ 2016 വരെ ഏറെക്കുറേ സജീവമായിരുന്നു. 2016ല്‍ ഉറി ഭീകരാക്രമണം ഉണ്ടായതോടെ കരാര്‍ ലംഘിക്കപ്പെട്ടു. തുടര്‍ന്ന് 2018 വരെ വലിയ തോതില്‍ വെടിവയ്പ് ഉണ്ടായി. 2018ല്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശവും പരാജയപ്പെട്ടു. 

അതിര്‍ത്തിയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള കരാറുകളും ധാരണകളും കര്‍ശനമായി പാലിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചു. സമാധാനം തകര്‍ക്കുന്നതും അക്രമത്തിലേക്കു നയക്കുന്നതുമായ സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യയുടെ സേനാ സന്നാഹം നിലവിലെ രീതിയില്‍ തുടരും. നുഴഞ്ഞുകയറാന്‍ ഭീകരര്‍ ഇനിയും ശ്രമിക്കുമെന്നതിനാല്‍ അതിര്‍ത്തിയിലുടനീളം കര്‍ശന ജാഗ്രത പാലിക്കും.

English Summary: Rare Phone Call That Led To India-Pak Deal To Stop Cross-Border Firing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com