കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാൻ കമ്പനി; നീക്കം തടഞ്ഞ് പൊലീസ്
Mail This Article
കൊല്ലം∙ കൊല്ലം ബൈപ്പാസില്‍ ഇന്നുമുതല്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കം പൊലീസ് തടഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ ടോൾ പിരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. അതേസമയം, ടോൾ പിരിവ് തുടങ്ങുന്നതിൽ സാവകാശം ചോദിച്ചിരുന്നതായി കലക്ടർ പറഞ്ഞു. കമ്പനി മറുപടിയൊന്നും നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം ബൈപ്പാസില്‍ ഇന്നു രാവിലെ എട്ടു മുതല്‍ ടോള്‍ പിരിവ് തുടങ്ങുന്നതിനാണ് കമ്പനി തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിട്ടില്ല. പകരം വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് സംസ്ഥാനം നേരത്തെ കത്തയച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് ഇന്ന് ടോള്‍ പരിവ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
ബൈപാസില്‍ ടോള്‍ പിരിക്കുമെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സംസ്ഥാനത്തിന് നേരത്തെ കത്തയച്ചിരുന്നു. ടോള്‍ പിരിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവും കത്തുനല്‍കിയിരുന്നു. ടോൾ പിരിക്കാൻ പോകുന്നുവെന്ന വിവരം വന്നതോടെ നാട്ടുകരുൾപ്പെടെ നേരത്തെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ടോൾ പിരിക്കുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കിയിരുന്നു. പിന്നീട് ടോൾ പിരിക്കുമെന്നറിയിച്ച് വീണ്ടും കേന്ദ്രം കത്തു നൽകുകയായിരുന്നു.
English Summary: Toll for Kollam bypass sparks row