ADVERTISEMENT

പുതുച്ചേരി ∙ ഫിഷറീസിനു പ്രത്യേക മന്ത്രാലയം വേണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെതന്നെ അതുണ്ടെന്നും അവധി ആയിരുന്നതിനാലാണു രാഹുൽ അതേപ്പറ്റി അറിയാതിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു. പുതുച്ചേരിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതാനും ദിവസം മുൻപ് ഇവിടെവച്ച് രാഹുൽ ഗാന്ധി ചോദിച്ചു, എന്തുകൊണ്ടാണു മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേകം ഫിഷറീസ് വകുപ്പ് രൂപീകരിക്കരിക്കാത്തതെന്ന്. പ്രത്യേക മന്ത്രാലയത്തിന്റെ രൂപീകരണത്തിനു നേരത്തെതന്നെ മോദിജി ശ്രമം തുടങ്ങിയിരുന്നു. അതു തീരുമാനിച്ച സമയത്തു രാഹുൽ ഭയ്യാ (സഹോദരൻ) നിങ്ങൾ അവധിയിലായിരുന്നു. അതിനാലാണ് അറിയാതിരുന്നത്.’– രാഹുലിന്റെ വിദേശയാത്രയെ സൂചിപ്പിച്ച് അമിത് ഷാ പറഞ്ഞു.

‘ലോക്സഭയിൽ നാലു തവണയായി അംഗമായി തുടരുന്ന ഒരു പാർട്ടി നേതാവിനു രാജ്യത്തു രണ്ടു വർഷം മുൻപു ഫിഷറീസ് വകുപ്പ് ആരംഭിച്ച കാര്യം അറിയില്ലേ എന്നു പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഈ പാർട്ടിയാണോ പുതുച്ചേരിയെ സംരക്ഷിക്കുക?’– ഷാ ചോദിച്ചു. പുതുച്ചേരിയിൽ മത്സ്യത്തൊഴിലാളികളെ സന്ദർശിക്കുന്നതിനിടെയാണു ഫിഷറീസ് വകുപ്പിനു പ്രത്യേക മന്ത്രാലയം വേണമെന്നു രാഹുൽ ആവശ്യപ്പെട്ടത്.

‘ഒരു മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളിൽ ഒന്നുമാത്രമായ ഫിഷറീസിന് ആശങ്കകൾ പരിഹരിക്കാനാവില്ല. മത്സ്യത്തൊഴിലാളികൾ പ്രത്യേക മന്ത്രാലയം അർഹിക്കുന്നവരാണ്. പ്രധാനമന്ത്രിക്ക് ഇതു മനസ്സിലാക്കാൻ കഴിയില്ല. മത്സ്യത്തൊഴിലാളികൾക്കൊപ്പം മത്സ്യബന്ധനത്തിനുപോയതിന്റെ അനുഭവത്തിൽ, ഇക്കാര്യം എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് തനിക്കറിയാം’ എന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. 2019ൽ മന്ത്രാലയം സ്ഥാപിച്ചുവെന്നാണു ബിജെപിയുടെ മറുപടി. മന്ത്രാലയമുള്ള കാര്യം കോൺഗ്രസ് നേതാവിന് അറിയില്ലെന്നത് ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുച്ചേരിയിൽ പറഞ്ഞിരുന്നു.

English Summary: "Rahul Bhaiya... You Were On Leave": Amit Shah On Fisheries Ministry Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com