ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിൽ ഇന്ത്യ, ചൈന സേനകളുടെ പിൻമാറ്റം പൂർത്തിയായെന്ന ശുഭവാർത്തയ്ക്കു തൊട്ടുപിന്നാലെയാണ് നിയന്ത്രണരേഖയിൽ അപ്രതീക്ഷിതമായി വെടിനിർത്തലിനുള്ള ഇന്ത്യ – പാക്ക് ധാരണ. വെടിനിർത്തലിനുള്ള ഇന്ത്യ – പാക്ക് ധാരണ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര, രാഷ്ട്രീയ തല ചർച്ചകൾക്കു വഴിതെളിക്കുമെന്ന വിലയിരുത്തലുകൾക്കു പിന്നാലെ ഇരുരാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മിഷണർമാരെ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷം ഇന്ത്യയിലെ പാക്ക് കമ്മിഷണർ സോഹെയ്ൽ മഹമൂദിനെ പാക്കിസ്ഥാൻ തിരികെ വിളിച്ചിരുന്നു. ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷണർ അജയ് ബിസാരിയെയെ ഇന്ത്യയും തിരിച്ചു വിളിച്ചു. 

ഫെബ്രുവരി 24ന് അർധരാത്രിയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്‍ലൈനിലൂടെ നടത്തിയ ആശയവിനിമയത്തെത്തുടർന്നാണു തീരുമാനം. 2003 നവംബറിൽ നിലവിൽ വരികയും പിന്നീട് നിർജീവമാവുകയും ചെയ്ത വെടിനിർത്തൽ കരാറാണു നടപ്പാക്കുന്നത്. അതിർത്തിയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള കരാറുകളും ധാരണകളും കർശനമായി പാലിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. 

കാർഗിൽ യുദ്ധത്തിന്റെയും പാളിപ്പോയ ആഗ്ര ഉച്ചകോടിയുടെയും പാർലമെന്റ് ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യ – പാക്ക് ചർച്ചകൾ വഴിമുട്ടിനിന്ന കാലത്തായിരുന്നു 2003ൽ സൈന്യങ്ങൾ തമ്മിൽ നിയന്ത്രണരേഖയിലും സിയാച്ചിനിലും വെടിനിർത്തലിനു ധാരണയുണ്ടാക്കിയത്. 2004 ജനുവരിയിൽ ഇസ്‌ലാമാബാദിൽ നിശ്ചയിച്ചിരുന്ന സാർക് ഉച്ചകോടിയും പാളിപ്പോയേക്കുമെന്ന് ആശങ്ക ഉയർന്ന സാഹചര്യത്തിലായിരുന്നു അന്നത്തെ ധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തിൽ നയതന്ത്രതല ചർച്ചകൾ നടത്തിയതാണ് സാർക് ഉച്ചകോടിക്കായുള്ള അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ഇസ്‌ലാമാബാദ് സന്ദർശനത്തിലേക്കു വഴി തുറന്നത്.

2020 ൽ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 5133 തവണയാണ്. കരാർ നിലവിൽ വന്ന 2003നു ശേഷം ഏറ്റവുമധികം തവണ അതു ലംഘിക്കപ്പെട്ട വർഷവുമിതാണ്. ഇന്ത്യയുടെ 24 സേനാംഗങ്ങൾ വീരമൃത്യു വരിച്ചു; 22 ഗ്രാമീണരും കൊല്ലപ്പെട്ടു. പാക്ക് ഷെല്ലാക്രമണത്തിൽനിന്നു രക്ഷപ്പെടാൻ അതിർത്തി മേഖലകളിലെ ഗ്രാമീണർക്കായി 14,000 ഭൂഗർഭ ബങ്കറുകൾ സേന നിർമിച്ചിട്ടുണ്ട്. ഭൂരിഭാഗവും രജൗരി, പൂഞ്ച്, സാംബ ജില്ലകളിലാണ്.

നിയന്ത്രണരേഖയും (എൽഒസി) രാജ്യാന്തര അതിർത്തിയുമടക്കം (ഐബി) ആകെ 3323 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും പങ്കിടുന്നത്. ഇതിൽ ജമ്മു കശ്മീരിലുള്ളത് 961 കിലോമീറ്റർ (നിയന്ത്രണ രേഖ 740 കിലോമീറ്റർ; രാജ്യാന്തര അതിർത്തി 221 കിലോമീറ്റർ). വ്യക്തമായി വേർതിരിച്ച, അംഗീകൃത അതിർരേഖയാണു രാജ്യാന്തര അതിർത്തി. തർക്കമേഖലയാണു നിയന്ത്രണ രേഖ. 

English Summary: India-Pakistan May Restore High Commissioners Next After Surprise Deal to Calm Heated Borders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com