ADVERTISEMENT

മുംബൈ ∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന സേനകൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബർ 12 നു രാവിലെ പതിവില്ലാതെ 5 മണിക്കൂർ മുംബൈയിൽ വൈദ്യുതി മുടങ്ങിയ സംഭവം ആകസ്മികല്ലെന്നു വെളിപ്പെടുത്തൽ. ഇന്ത്യയ്‌ക്കെതിരായ ചൈനയുടെ സൈബർ ആക്രമണത്തിലാകാം വൈദ്യുതി മുടങ്ങിയതെന്നു ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തുന്നു.

യുഎസ് സൈബർ സുരക്ഷാ കമ്പനി റെക്കോർഡഡ് ഫ്യൂച്ചർ ആണ് മാൽവെയർ കണ്ടെത്തിയത്. സിസ്റ്റത്തിൽ കയറിയിട്ടുള്ള മിക്ക മാൽവെയറുകളും സജീവമാക്കിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.സംഭവത്തിനു പിന്നിൽ ചൈനീസ് ഗ്രൂപ്പ് റെഡ് എക്കോയാണെന്നും റെക്കോർഡഡ് ഫ്യൂച്ചർ പറയുന്നു. വൈദ്യുതി പ്രസാരണ കമ്പനിയുടെ സെർവറുകളിൽ പല അക്കൗണ്ടുകളിലൂടെ കടന്നു കയറാൻ ശ്രമമുണ്ടായിട്ടുണ്ടെന്നു സൈബർ വിഭാഗം നടത്തിയ കണ്ടെത്തലിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് റെക്കോർഡഡ് ഫ്യൂചർ പുറത്തുവിട്ടത്.

ചൈനീസ് സർക്കാർ പിന്തുണയ്ക്കുന്ന ഹാക്കിങ് സംഘങ്ങൾ വ്യാപകമായി സൈബർ ആക്രമണത്തിനു പദ്ധതിയിടുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. നൂതന സൈബർ നുഴഞ്ഞുകയറ്റ വിദ്യകൾ റെഡ് എക്കോ ഉപയോഗപ്പെടുത്തിയെന്നും റെക്കോർഡഡ് ഫ്യൂച്ചർ പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹാക്കിങ് ശ്രമങ്ങളാകാം വൈദ്യുതിമുടക്കത്തിൽ കലാശിച്ചതെന്നു സംശയിക്കുന്നെന്നും മഹാരാഷ്ട്ര പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രസരണ കമ്പനിയുടെ സെർവറുകളിൽ ഫെബ്രുവരി മുതൽ ഹാക്കിങ് ശ്രമങ്ങൾ കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ മുൻപു പറഞ്ഞിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള എൻടിപിസി ലിമിറ്റഡ് അടക്കം 12 ഓളം ഇന്ത്യൻ വൈദ്യുതി പ്രസരണ കമ്പനികളുടെ സെർവറുകളിൽ സൈബർ ആക്രമണത്തിന് റെഡ് എക്കോ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.

സംസ്ഥാന ഉടമസ്ഥതയിലുള്ള വൈദ്യുതി പ്രസരണ കമ്പനിയുടെയും ടാറ്റ പവറിന്റെയും സബ്‌സ്‌റ്റേഷനുകളിലുണ്ടായ സാങ്കേതിക തകരാറാണു വൈദ്യുതി മുടങ്ങാൻ കാരണമെന്നു വൈദ്യുതി മന്ത്രി നിതിൻ റാവുത്ത് അറിയിച്ചുവെങ്കിലും ദുരൂഹത നീങ്ങിയിരുന്നില്ല. തുടർന്ന് സർക്കാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിൽ മുംബൈയും സമീപ പ്രദേശങ്ങളും സ്തംഭിച്ചു. ലോക്കൽ ട്രെയിനുകൾ നിശ്ചലമായി. ട്രാഫിക് സിഗ്നലുകൾ പ്രവർത്തിച്ചില്ല. മുംബൈ കോർപറേഷനിലെ ആശുപത്രികൾ ശസ്ത്രക്രിയകൾ മാറ്റിവച്ചു. കോളജുകളിലെ ഓൺലൈൻ പരീക്ഷകളും മാറ്റി. ആളുകൾ ലിഫ്റ്റിൽ കുടുങ്ങിയതോടെ രക്ഷിക്കാനായി അഗ്നിശമനസേന എത്തേണ്ടിവന്നു.

ടെലികോം, റെയിൽവേ മേഖലകളെല്ലാം സ്തംഭിച്ച സംഭവത്തിൽ സൈബർ വിഭാഗം അട്ടിമറിസംശയം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിൽനിന്നും ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള അക്കൗണ്ടുകളിൽ നിന്നാണു സംശയാസ്പദമായ നീക്കങ്ങൾ ഉണ്ടായതെന്നായിരുന്നു മുംബൈ സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

English Summary: Mumbai Power Outage In October May Have Had Chinese Hand: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com