ADVERTISEMENT

കോഴിക്കോട് ∙ അപ്രതീക്ഷിതമായ സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾ പൂർണമായും സ്തംഭിച്ചു. രാവിലെ 11ന് സെർവർ പണിമുടക്കിയതിനു ശേഷമെത്തിയ പെൻഷൻ, ശമ്പള ബില്ലുകൾ ഒന്നും മാറിയില്ല. ഒന്നാം തീയതി ശമ്പളവും പെൻഷനും പ്രതീക്ഷിച്ചെത്തിയ ആയിരക്കണക്കിന് ആളുകൾ നിരാശരായി മടങ്ങി. ട്രഷറി ജീവനക്കാരുമായി പലയിടത്തും വാക്കേറ്റവും ഉണ്ടായി. കൃത്യമായ മറുപടി നൽകാനാവാതെ ജീവനക്കാർ ബുദ്ധിമുട്ടി.

‌സാമ്പത്തിക പ്രതിസന്ധി മൂലം പണമില്ലാതായതോടെ ഒന്നാം തീയതി മനഃപൂർവം സെർവർ തകരാറിലാക്കുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അപ്രതീക്ഷിതമായിട്ടാണ് സെർവർ പണിമുടക്കിയത്. കുറച്ചു നാളായി സെർവറിന് വേഗം വളരെ കുറവായിരുന്നെന്ന് ട്രഷറി അധികൃതർ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇതു രൂക്ഷമായി. നാഷനൽ ഇൻഫർമാറ്റിക് സെന്ററിൽനിന്ന് വിദഗ്ധർ എത്തി സെർവറിലേയും സോഫ്റ്റ്‌വെയറിലെയും പ്രശ്നം വെള്ളിയാഴ്ചയോടെ പരിഹരിച്ചിരുന്നു.

ശനിയാഴ്ച പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. വിശദീകരിക്കാൻ പറ്റാത്ത പ്രശ്നം കൊണ്ടാണ് ഇടപാടുകൾ തടസ്സപ്പെട്ടതെന്ന് ട്രഷറി അധികൃതർ വ്യക്തമാക്കുന്നു. ഇടപാടുകൾ നടത്തുമ്പോൾ വെബ്‌സൈറ്റ് താനേ തകരാറിലാവുന്നതാണു പ്രശ്നം. ഇതു കണ്ടെത്താൻ ട്രഷറിയിലെ സാധാരണ ജീവനക്കാർക്ക് സാധിച്ചില്ല. എൻഐസി വിദഗ്ധർ എത്തി തകരാർ പരിഹരിക്കാൻ രാത്രി വൈകിയും ശ്രമം തുടരുകയാണ്. എല്ലാ മാസവും ഒന്നാം തീയതി ട്രഷറി പണിമുടക്കുന്നത് പതിവാണെന്നാണു പെൻഷൻകാർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത മാസം വർധിപ്പിച്ച ശമ്പളവും പെൻഷനുമാണ് നൽകേണ്ടത്. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെങ്കിൽ ഏപ്രിൽ ഒന്നിനും ‘സെർവർ തകരാർ’ തുടരുമെന്ന് ഇടപാടുകാർ പറയുന്നു. 

∙ സാങ്കേതിക വൈദഗ്ധ്യമില്ല

പൊതുമേഖലാ ബാങ്കിനു സമാനമായി ദിവസം കോടിക്കണക്കിന് രൂപ ട്രഷറിയിലൂടെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഐടി മേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ഉള്ള ജീവനക്കാരുടെ അഭാവം ട്രഷറിയിൽ പ്രകടമാണെന്നു ട്രഷറി ഡയറക്ടർ എ.എം.ജാഫർ പറഞ്ഞു. സാധാരണ ജീവനക്കാരാണ് കംപ്യൂട്ടർ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നത്. പ്രശ്നം വരുമ്പോൾ അതു കണ്ടെത്തി പരിഹരിക്കാനുള്ള സാങ്കേതിക മികവ് അവർക്കുണ്ടാവില്ല. ഇതുപക്ഷെ, ഇടപാടുകൾക്കായി എത്തുന്നവർ പരിഗണിക്കാറില്ല. ഐടി വിദഗ്ധനെ പുറത്തുനിന്ന് പരിശോധനയ്ക്കായി വിളിച്ചു വരുത്തണമെങ്കിൽ ഒരുപാട് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. 

English Summary: Treasury transactions stopped due to server complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com