ഒടിടി ഉള്ളടക്ക നിയന്ത്രണം; കേന്ദ്ര ചട്ടങ്ങള്‍ക്ക് മൂര്‍ച്ച പോരെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡല്‍ഹി∙ ഒടിടി (ഓവര്‍ ദ് ടോപ്) സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതുതായി തയാറാക്കിയ ചട്ടങ്ങള്‍ക്കു മൂർച്ച പോരെന്ന് സുപ്രീംകോടതി.
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പ്രോസിക്യൂട്ട് ചെയ്യാനോ പിഴ ചുമത്താനോ വകുപ്പുകളില്ലെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. വ്യക്തമായ നിയമനിര്‍മാണമില്ലാതെ ഫലപ്രദമായ നിയന്ത്രണം സാധ്യമല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യക്തമാക്കി.
മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പകരം നിയമം നിര്‍മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നു കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ കരട് നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 'താണ്ഡവ്' വെബ്‌സീരിസ് കേസുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ മേധാവി അപര്‍ണ പുരോഹിത് അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയില്‍ അപര്‍ണയ്ക്ക് കോടതി താല്‍ക്കാലിക സംരക്ഷണം അനുവദിച്ചു. ഒടിടി നിയന്ത്രണം ഈ കേസിന്റെ ഭാഗമാക്കാനും കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു.
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വിഡിയോ ഉള്ളടക്കങ്ങളില്‍ പരിശോധന വേണമെന്നും ചിലതില്‍ അശ്ലീല ദൃശ്യങ്ങളടക്കം പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം പരിപാടികള്‍ സ്‌ക്രീനിങ്ങിനു വിധേയമാക്കണമെന്നും കോടതി വ്യക്തമാക്കി. ചില ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പോര്‍ണോഗ്രഫിയും കാണിക്കുന്നുവെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടണമെന്നുമാണ് ജസ്റ്റിസ് ആര്‍.എസ്.റെഡ്ഡി പറഞ്ഞത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കു ത്രിതല നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
അതിനിടെ ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡുള്ളവര്‍ക്ക് ഗവേഷണം, മിഷണറി, തബ് ലീഗ്, ജേര്‍ണലിസം മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ പ്രത്യേക അനുമതി നേടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫോറിന്‍ റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫിസില്‍നിന്നാണ് അനുമതി നേടേണ്ടതെന്ന് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. സംരക്ഷിത, നിയന്ത്രിത മേഖലകളില്‍ പോകുന്നതിനും വിദേശ നയതന്ത്ര മിഷനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനും മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
English Summary: Rules to Regulate OTT Platforms Have No Provision for Prosecution: SC to Centre