തുടര്‍ച്ചയായി ജയിച്ചവര്‍ക്കും സീറ്റ്; ഹൈക്കമാന്‍ഡിനെ തള്ളി കെപിസിസി
Mail This Article
തിരുവനന്തപുരം∙ നാലുതവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് അവസരം കൊടുക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം സംസ്ഥാന നേതൃത്വം അവസാന നിമിഷം തള്ളി. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പു കണക്കിലെടുത്താണ് വെള്ളിയാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശം ഒഴിവാക്കിയത്. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക ഇന്ന് സ്ക്രീനിങ് കമ്മിറ്റിക്കു മുമ്പാകെ വരും.
രണ്ടു തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്കു സിപിഎമ്മില്‍ സീറ്റില്ല, കോണ്‍ഗ്രസിലാകട്ടെ രണ്ട് തവണ തോറ്റതാണ് സീറ്റ് നിഷേധിക്കാനുള്ള മാനദണ്ഡം. തുടര്‍ച്ചയായി ജയിക്കുന്നവര്‍ക്കു മല്‍സരിക്കുന്നതില്‍ നിയന്ത്രണമില്ലേയെന്നു ചോദിച്ചപ്പോള്‍ സമിതി അധ്യക്ഷന്‍ കൂടിയായ ഉമ്മന്‍ ചാണ്ടിയുടെ മറുപടി പറഞ്ഞത് ഇങ്ങനെ – പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം ലഭിക്കുന്ന സാഹചര്യം ഉറപ്പുവരുത്തും. വിജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിന്റെ മുഖ്യഘടകം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ യാഥാര്‍ഥ്യം ഇതായിരുന്നില്ല. തുടര്‍ച്ചയായി നാലു തവണ എംഎല്‍എയായിരുന്നവര്‍ മല്‍സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്റ നിര്‍ദേശം. ഉമ്മന്‍ ചാണ്ടിക്ക് മാത്രം ഇളവും. ഇതു നടപ്പാക്കാനായിരുന്നു തിരഞ്ഞെടുപ്പ് സമിതിയോഗത്തിലെ തീരുമാനവും.
കെ.സി. ജോസഫ്, വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍ എന്നിവരെ ഈ നിബന്ധന ബാധിക്കും. ഇവരില്‍ ചിലരെ ഉമ്മന്‍ ചാണ്ടി തന്നെ ഫോണില്‍ വിളിച്ചു കാര്യം അറിയിച്ചു. മാറി നിന്നാല്‍ സീറ്റ് നഷ്ടപ്പെടുമെന്നുള്ളര്‍ക്ക് ഇളവു നല്‍കാമെന്നും ഉറപ്പു നല്‍കി.
എന്നാല്‍ ആ നിബന്ധന ഉള്‍പ്പെടുത്തരുതെന്നും അത് തെറ്റായ സന്ദേശമുണ്ടാക്കുമെന്നുമായിരുന്നു സീറ്റ് നഷ്ടപ്പെടുന്നവരുടെ പ്രതികരണം. ഇതോടെ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം സമിതിക്ക് തള്ളേണ്ടി വന്നു. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക ഇന്ന് സ്ക്രീനിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അഭിപ്രായം ചോദിച്ചില്ലെന്ന ആക്ഷേപവും കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ക്കുണ്ട്.
English Summary: KPCC Rejects High Commands suggestion