ADVERTISEMENT

കൊല്ലം ∙ കശുവണ്ടി വികസന കോർപറേഷനിലെ കോടികളുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ, മുൻ എംഡിയും നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയുമായ കെ.എ.രതീഷ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി അംഗീകരിച്ചു.

പ്രതികൾ മേയ് 28 നു ഹാജരാകാനും കോടതി ഉത്തരവിട്ടു. തോട്ടണ്ടി ഇറക്കുമതിക്കു കരാറെടുത്ത ജെഎംജെ ട്രേഡേഴ്സ് ഉടമ ജയ്മോൻ ജോസഫ് ആണു മറ്റൊരു പ്രതി. കുറ്റപത്രം അംഗീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഇതോടെ ഇവർ ഇനി വിചാരണ നേരിടണം. തോട്ടണ്ടി ഇടപാടു കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത് ഇതാദ്യമാണ്. രതീഷിനെതിരെ വകുപ്പുതല നടപടിക്കും സിബിഐ ശുപാർശ ചെയ്തിട്ടുണ്ട്.

നേരത്തെ, അഴിമതി നിരോധന നിയമ പ്രകാരം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടു സിബിഐ സംസ്ഥാന സർക്കാരിനെ സമീപിച്ചപ്പോൾ അനുമതി നിഷേധിച്ചതു രാഷ്ട്രീയ വിവാദങ്ങൾക്കു കാരണമായിരുന്നു. അനുമതി നൽകാൻ കശുവണ്ടി വകുപ്പ് ശുപാർശ ചെയ്തെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു നിയമോപദേശം വാങ്ങി അനുമതി നിഷേധിക്കുകയായിരുന്നു.

ഇതോടെയാണ്, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ഒഴിവാക്കി വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2006 മുതൽ 2015 വരെ കശുവണ്ടി വികസന കോർപറേഷനിൽ നടന്ന തോട്ടണ്ടി ഇടപാടിൽ കുറഞ്ഞത് 500 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന പരാതിയാണു സിബിഐ അന്വേഷിച്ചത്.

English Summary: Cashew Development Corporation scam: Court accepts CBI chargesheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com