ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തുടർ ഭരണം ലഭിക്കുമോ? കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്ന ചോദ്യത്തിനു പ്രചാരണ വാക്യത്തിലൂടെ മറുപടി നൽകി സ്ഥാനാർഥിനിർണയത്തിലേക്കു കടന്നിരിക്കുകയാണ് ഇടതുമുന്നണിയും അതിനു നേതൃത്വം നൽകുന്ന സിപിഎമ്മും. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പ്രചാരണ വാചകം. തുടർഭരണവും വികസനവും ഉറപ്പാണെന്നാണ് എൽഡിഎഫിന്റെ പ്രചരണ വാചകത്തിലെ സന്ദേശം.

5 വർഷം കൂടുമ്പോൾ മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന കേരളത്തിലെ പതിവുരീതി ഇത്തവണ അവസാനിക്കുമെന്ന് ഇടതു മുന്നണി നേതൃത്വം വിശ്വസിക്കുമ്പോൾ ‘57 ലും 67 ലും 77 ലും ഇഎംഎസ്’ എന്ന മുദ്രാവാക്യം തകർന്നു വീണ മണ്ണാണിതെന്നു പ്രതിപക്ഷം അവരെ ഓർമിപ്പിക്കുന്നു. തുടർഭരണം എല്ലാ മുന്നണികളുടെയും സ്വപ്നമാണെങ്കിലും കേരളത്തിൽ അതു സാധ്യമാക്കിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയാണ്. 1969 നവംബർ 1 മുതൽ 1979 വരെ കോൺഗ്രസ് നേതൃത്വത്തിൽ ഐക്യമുന്നണി ഭരിച്ചു. ആ മുന്നണിയിൽ രണ്ടു തവണ അച്യുതമേനോൻ തുടർച്ചയായി മുഖ്യമന്ത്രിയായി. പിന്നീട് കെ.കരുണാകരനു മാത്രമാണ് രണ്ടു തവണ തുടർച്ചയായി മുഖ്യമന്ത്രിയാകാനായത്.

അഴിമതി ആരോപണങ്ങളും മുന്നണിയിലെ പടലപിണക്കങ്ങളും കാരണം, ഇഎംഎസ് നേതൃത്വം നൽകിയ മന്ത്രിസഭ 1969 ഒക്ടോബർ 24ന് രാജിവച്ചു. അന്നു വെള്ളിയാഴ്ചയായിരുന്നു. 1959 ജൂലൈ 31ന്  വെള്ളിയാഴ്ചയാണ് ആദ്യ ഇഎംഎസ് സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടതും. ഇഎംഎസ് രാജിവച്ച ഉടനെ സിപിഐ നേതാവ് എം.എൻ. ഗോവിന്ദന്‍നായർ ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. മന്ത്രിമാരായിരുന്ന എംഎന്നിനും ടി.വി.തോമസിനും എതിരെ അഴിമതി ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നതിനാൽ രാജ്യസഭാംഗമായ അച്യുതമേനോന് നറുക്കുവീണു.

എസ്എസ്എൽസി പരീക്ഷയിലും ബിഎ പരീക്ഷയിലും ഒന്നാം റാങ്കുകാരനായിരുന്ന മേനോൻ പാർട്ടിയുടെ വ്യത്യസ്തമായ മുഖമായിരുന്നു. നിയമസഭാംഗമല്ലാത്ത അച്യുതമേനോന് മത്സരിക്കാൻ കൊട്ടാരക്കര മണ്ഡലമാണ് പാർട്ടി തിരഞ്ഞെടുത്തത്. മേനോന് മത്സരിക്കാനായി സിറ്റിങ് എംഎൽഎ ഇ.ചന്ദ്രശേഖരൻ രാജിവച്ചു. 26000 വോട്ടിനു വിജയിച്ച മേനോൻ മുഖ്യമന്ത്രിയായി. എന്നാൽ മുന്നണിയിലെ പ്രശ്നങ്ങൾ കാരണം അധികനാൾ അധികാരത്തിൽ തുടരാനാകാതെ നിയമസഭ പിരിച്ചു വിടാൻ അച്യുതമേനോൻ ഗവർണറെ സമീപിച്ചു. 1970 ഓഗസ്റ്റ് 1 ന് മന്ത്രിസഭ രാജിവച്ചു. അടുത്തു നടന്ന തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. തിരഞ്ഞെടുപ്പിൽ 32 സീറ്റുകൾ നേടി ഇന്ദിരാ കോൺഗ്രസ് മുഖ്യപാര്‍ട്ടിയായി. സിപിഐയ്ക്കു ലഭിച്ചത് 16 സീറ്റും സിപിഎമ്മിന് 28 ഉം. കോൺഗ്രസ് പിന്തുണയോടെ അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി. 1977 വരെ ആ ഭരണം തുടർന്നു.

thalakuri-column-political-tactics-and-strategies-of-kerala-leaders-k-karunakaran
കെ. കരുണാകരന്‍

1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ മുഖ്യമന്ത്രിപദത്തിൽ കെ. കരുണാകരന്റെ രണ്ടാമൂഴമായിരുന്നു. കാസ്റ്റിങ് വോട്ടിന്റെ പിൻബലത്തിൽ അധികാരത്തിലിരുന്ന മന്ത്രിസഭ വീണതിനെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും കരുണാകരൻ അധികാരത്തിലെത്തി, അഞ്ചു വർഷവും ഭരിച്ചു. (1977 മാർച്ച് 25 നാണ് കെ. കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായത്. പക്ഷേ രാജൻ കേസിൽ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങളെത്തുടർന്ന് 1077 ഏപ്രിൽ 25 ന് അദ്ദേഹം രാജിവച്ചു. 32 ദിവസം മാത്രമാണ് ആദ്യ ഊഴത്തിൽ കരുണാകരൻ മുഖ്യമന്ത്രിക്കസേരയിലിരുന്നത്).

EK Nayanar | VS Achuthanandan
ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍

തുടർഭരണ പ്രതീക്ഷയിൽ, കാലാവധി പൂർത്തിയാകും മുമ്പ് സർക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രവും കേരളത്തിലുണ്ട്. കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് 1991 ൽ ഇ.കെ.നായനാർ സർക്കാർ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയത്. ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ മികച്ച വിജയവും ഐക്യജനാധിപത്യമുന്നണിയിൽനിന്ന് മുസ്‌ലിംലീഗ് വിട്ടുപോയ സാഹചര്യവുമെല്ലാം ഇതിനു പ്രേരണയായി. പ്രചാരണ രംഗത്തും എൽഡിഎഫിനായിരുന്നു മേൽക്കൈ. എന്നാൽ, വോട്ടെടുപ്പിനു ദിവസങ്ങൾക്കു മുൻപ് രാജീവ് ഗാന്ധി തമിഴ് പുലികളുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ സഹതാപതരംഗത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. മൂന്നു മന്ത്രിമാർ തിരഞ്ഞെടുപ്പിൽ തോറ്റു. നിയമസഭയിൽ കോൺഗ്രസിന്റെ സീറ്റ്നില 32 ൽനിന്ന് 55 ആയി ഉയർന്നു. കെ.കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി.

English Summary: Continuity of governments in kerala and hopes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com