ADVERTISEMENT

കൊച്ചി∙ മുളംതുരുത്തിക്കടുത്ത് പാസഞ്ചർ ട്രെയിനിൽ യുവതിയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്ത ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടൻ പൊലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട ചിറ്റാറിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്. ഇയാൾ പ്രദേശത്ത് ഒളിവിൽ താമസിക്കുന്നതായി ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷിച്ച് പൊലീസ് എത്തുമ്പോൾ ഇയാൾ സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കു പോകുന്നതിനിടെ വഴിയിൽ വച്ചാണ് പിടികൂടിയതെന്ന് ചിറ്റാർ പൊലീസ് പറഞ്ഞു. 

ഇയാളെ കൊണ്ടുപോകുന്നതിനായി ചെങ്ങന്നൂർ പൊലീസ് ചിറ്റാറിലേയ്ക്കു പോയിട്ടുണ്ട്. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. എറണാകുളം റെയിൽവേ പൊലീസ് സിഐ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണ റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ യാതൊരു സൂചനയുമില്ലാതെ ഇരുട്ടിൽ തപ്പുന്നതിനിടെയാണ് അറസ്റ്റ്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലേയ്ക്കു പോകാൻ ട്രെയിനിൽ കയറിയ മുളംതുരുത്തി സ്വദേശിനിയായ യുവതി കവർച്ചയ്ക്ക് ഇരയായത്. സ്ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും ആഭരണങ്ങളും ഊരിവാങ്ങി. തുടർന്ന് കയ്യേറ്റം ചെയ്ത് വലിച്ച് കൊണ്ടുപോകുന്നതിനിടെ കതക് തുറന്ന് രക്ഷപെടാൻ ശ്രമിച്ച യുവതി അദ്ഭുതകരമായാണ് മരണത്തിൽ നിന്നു രക്ഷപെട്ടത്. തലയ്ക്കു പരുക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെൺകുട്ടിയുടെ പരുക്ക് ഗുരുതരമായിരുന്നില്ല.

English Summary: Theft case, culprit in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com