ഓക്സിജനുമായി ആശുപത്രിയിൽ എത്തിയാൽ മാത്രം ചികിത്സ; ദുരിതമുഖമായി കർണാടക
Mail This Article
ബെംഗളൂരു∙ കർണാടകയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് മന്ത്രി മുരുഗേഷ് നിറാനി ആവർത്തിക്കുന്നതിനിടെ, കലബുറഗിയിലെയും ബെളഗാവിയിലെയും ചില ആശുപത്രികൾ ഓക്സിജൻ സിലിണ്ടറുകളുമായി ചികിത്സയ്ക്കെത്താൻ ആവശ്യപ്പെടുന്ന സാഹചര്യം പോലുമുണ്ടെന്ന് റിപ്പോർട്ടുകൾ. കലബുറഗിയിലെ അലന്ദ് താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച 4 പേരും 70 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഇവരെ പ്രവേശിപ്പിച്ചിരുന്ന വെന്റിലേറ്റർ കിടക്കകൾ പ്രവർത്തിപ്പിക്കാൻ വേണ്ടത്ര ജീവനക്കാർ ഇല്ലാതിരുന്നതാണ് മരണത്തിനു വഴിയൊരുക്കിയതെന്നും ആരോപണമുണ്ട്.
മറ്റു 4 പേരുടെ മരണത്തിനിടയാക്കിയ അഫ്സൽപൂർ താലൂക്ക് ആശുപത്രിയിലാകട്ടെ തിങ്കളാഴ്ച 6 ഓക്സിജൻ സിലിണ്ടറുകൾ മാത്രമാണ് ലഭ്യമായിരുന്നത്. രാത്രിയോടെ ഓക്സിജൻ തീർന്നതാണ് മരണത്തിനു വഴിവച്ചത്. കലക്ടർ വി.വി.ജ്യോത്സ്ന ഇടപെട്ട് ഇന്നലെ രാവിലെ കൂടുതൽ സിലിണ്ടറുകൾ എത്തിച്ചത് ചികിത്സയിലുള്ള മറ്റു 26 പേരുടെ ജീവൻ രക്ഷിക്കാനിടയാക്കി.
കലബുറഗിയിലെ ആനന്ദ് ആശുപത്രിയിൽ മരിച്ച 2 പേരിൽ ഒരാൾ ഇവിടത്തെ ഡോക്ടറായ സി.എസ്.പാട്ടീലിന്റെ ഭാര്യയാണ്. ഓക്സിജൻ തീർന്ന് ഇവർ പിടഞ്ഞു മരിക്കുന്നതിനു ഡോക്ടർ സാക്ഷിയാകുകയായിരുന്നു.
ഹരിത ഇടനാഴി ഒരുക്കും
സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജൻ എത്തിക്കാനായി ഹരിത ഇടനാഴി ഒരുക്കാൻ പൊലീസിനു മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നിർദേശം. ഇതര സംസ്ഥാനത്തു നിന്നു വരുന്ന ഇത്തരം ടാങ്കറുകൾക്ക് സുഗമമായ വഴിയൊരുക്കാൻ ടോൾ ഗേറ്റുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങളോടു ധ്രുതഗതിയിൽ ടാങ്കറുകൾ നിറച്ചുവിടാനും അദ്ദേഹം ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ എൽപിജി ടാങ്കറുകളുടെ സഹായവും ഇതിനായി തേടാം. സംസ്ഥാനത്തെ 6 കമ്പനികൾ 825 ടൺ ഓക്സിജനാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. ഇതിനു പുറമേ പ്രതിദിനം 675 ടൺ ഓക്സിജൻ കേന്ദ്ര വിഹിതമായും ലഭിക്കുന്നുണ്ട്. ബെംഗളൂരു നഗര ആശുപത്രികളിലെ ഓക്സിജൻ സാഹചര്യം നിത്യേന ഓഡിറ്റ് ചെയ്യാൻ കലക്ടർമാർക്കു നിർദേശം നൽകി.
English Summary: Karnataka hospitals flag oxygen shortage, ask patients to make 'necessary arrangements'