ADVERTISEMENT

പട്ന∙ ലോക് ജനശക്തി പാർട്ടിയെ (എൽജെപി) വിജയകരമായി പിളർത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോൺഗ്രസ് നിയമസഭാ കക്ഷിയിൽ പിളർപ്പുണ്ടാക്കാൻ ശ്രമമാരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (യു) സ്ഥാനാർഥികളെ തിരഞ്ഞു പിടിച്ചു തോൽപിച്ചതിനു ചിരാഗ് പസ്വാനോടു കണക്കു തീർക്കാനായിരുന്നു നിതീഷ് എൽജെപിയെ പിളർത്തിയത്. കോൺഗ്രസ് നിയമസഭാ കക്ഷിയെ പിളർത്താനുള്ള നീക്കം ജെഡിയുവിന്റെ നിയമസഭാ അംഗബലം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

ബിഹാറിൽ കോൺഗ്രസിനുള്ള 19 എംഎൽഎമാരിൽ പത്തു പേർ ഇതിനകം ജെഡിയുവിന്റെ വലയിലായിട്ടുണ്ടെന്നാണു സൂചന. കൂറുമാറ്റ നിരോധന നിയമ വ്യവസ്ഥ മറികടക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനായി മൂന്ന് കോൺഗ്രസ് എംഎൽഎമാരെ കൂടി ചാക്കിലാക്കാൻ ഊർജിത ശ്രമത്തിലാണ് ജെഡിയു നേതൃത്വം. നിതീഷ് കുമാറിന്റെ വിശ്വസ്തനായ ലലൻ സിങ് എംപിയാണ് കുതിരക്കച്ചവടത്തിനായി കോൺഗ്രസ് എംഎൽഎമാരെ സമീപിക്കുന്നത്. എൽജെപി പാർലമെന്ററി പാർട്ടിയിൽ ചിരാഗ് പസ്വാനെ അട്ടിമറിച്ച പിളർപ്പിലും ലലൻ സിങ് നിർണായക പങ്കുവഹിച്ചു. കോൺഗ്രസ് എംഎൽഎമാരെ പിളർത്തി ജെഡിയുവിൽ ചേർക്കാനാണ് നിതീഷ് കുമാറിന്റെ പദ്ധതി.

ജെഡിയു അംഗബലം ഉയർത്തുന്നതിനു പുറമേ നിയമസഭയിൽ സുരക്ഷിത ഭൂരിപക്ഷം ഉറപ്പാക്കുകയും നിതീഷിന്റെ ലക്ഷ്യമാണ്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ജാമ്യത്തിൽ ഇറങ്ങിയ സാഹചര്യത്തിൽ എൻഡിഎ സഖ്യകക്ഷി എംഎൽഎമാരെ ചാക്കിലാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമുണ്ടാകുമെന്ന ആശങ്കയും നിതീഷിനുണ്ട്.

എൻഡിഎ സഖ്യകക്ഷി നേതാക്കളായ ജിതൻ റാം മാഞ്ചിയും (ഹിന്ദുസ്ഥാനി അവാം മോർച്ച) മുകേഷ് സാഹ്നിയും (വികാസ്ശീൽ ഇൻസാൻ പാർട്ടി) അടുത്തിടെയായി ആർജെഡിയുമായി അടുക്കുന്നതിന്റെ സൂചനകളും പ്രകടമാണ്. എൻഡിഎയിൽ സംഭവിക്കാവുന്ന ഭിന്നിപ്പിനെ മറികടക്കാനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലാണ് നിതീഷ് കുമാർ കോൺഗ്രസിനെ പിളർത്താൻ കരു നീക്കുന്നത്. കോൺഗ്രസ് ബിഹാർ ഘടകത്തിലുള്ള വിഭാഗീയത നിതീഷിന്റെ തന്ത്രങ്ങൾക്ക് അനുകൂല സാഹചര്യവും സൃഷ്ടിച്ചിട്ടുണ്ട്.

English Summary: After LJP Nitish Kumar targets Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com