ചൈനീസ് ഭീഷണി നേരിടാൻ സജ്ജം; ഹസിമാര വ്യോമതാവളത്തിൽ ഉടൻ റഫാൽ വിന്യസിക്കും
Mail This Article
ന്യൂഡൽഹി ∙ ചൈനീസ് ഭീഷണി നേരിടാൻ കിഴക്കൻ മേഖലയിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ രണ്ടാം റഫാൽ സ്ക്വാഡ്രൺ. ബംഗാളിലെ ഹസിമാര വ്യോമതാവളത്തിലാണ് ഇവയെ വിന്യസിക്കുക. 101 ഫാൽക്കൺസ് ഓഫ് ഛാംപ് ആൻഡ് അഖ്നൂർ വിഭാഗത്തിലേക്കാണ് 5 റഫാൽ ജെറ്റുകൾ എത്തുക. നിലവിൽ അംബാല വ്യോമതാവളത്തിലുള്ള ഇവ പൂർണ പ്രവർത്തനസജ്ജമാണെന്ന് വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു.
ഫ്രാൻസിൽനിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. അതിൽ 13 എണ്ണം അടുത്ത ഏപ്രിലിനു മുൻപ് എത്തും. ‘കോവിഡ് കാരണമാണ് ഹസിമാരയിൽ ഇവ വിന്യസിക്കാൻ വൈകിയത്. ഒരു മാസത്തിനുള്ളിൽ ഇവ സജ്ജമാകും’ – ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ചൈനയുമായി 1962 ലുണ്ടായ യുദ്ധത്തിനു പിന്നാലെയാണ് ഹസിമാര വ്യോമതാവളം സ്ഥാപിച്ചത്. സിക്കിം – ഭൂട്ടാൻ – ടിബറ്റ് മേഖലയോടു ചേർന്നാണ് വ്യോമതാവളം.
English Summary: IAF set to deploy Rafales in Hasimara for eastern front with China