വെള്ളപ്പൊക്കം: മേൽക്കൂരയിൽ അഭയം തേടി ജനം; മഹാരാഷ്ട്രയില്‍ ഇതുവരെ 138 മരണം
Mail This Article
മുംബൈ ∙ പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത് 138 പേർ. നിരവധി പേരെ കാണാതായി. രണ്ട് ദേശീയപാതകൾ അടച്ചിട്ടിരിക്കുകയാണ്. 2019ലെ വെള്ളപ്പൊക്കം പോലെ രൂക്ഷമായില്ലെങ്കിലും, വെള്ളം കുറയാത്തത് ആശങ്കാജനകമാണെന്ന് പ്രദേശവാസികൾ പറയുന്നു.
വെള്ളത്തിൽ മുങ്ങിയ സാംഗ്ലിയിലെ കാസ്ബെഡിഗ്രാജ് ഗ്രാമത്തിലെ ഭൂരിഭാഗം പേരെയും ഒഴിപ്പിച്ചു. ചിലർ വീടുകളുടെ മേൽക്കൂരയിൽ അഭയം തേടി. അടുത്തുള്ള കോളജിൽ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. കൃഷ്ണ, വാർണ നദികൾ കരകവിഞ്ഞൊഴുകുന്നു. ചില സ്ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ജലവിഭവ മന്ത്രി ജയന്ത് പാട്ടീൽ സാംഗ്ലിയിൽ എത്തി.
ഇതുവരെ ഒരു ലക്ഷത്തോളം ആളുകളെയും 30 കന്നുകാലികളെയും ഒഴിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തിങ്കളാഴ്ച സാംഗ്ലി, സതാര ജില്ലകൾ സന്ദർശിക്കും. സാംഗ്ലിയിലെ മറ്റു രണ്ട് ഗ്രാമങ്ങളായ തണ്ടുൽവാടി, കനേഗാവ് എന്നിവയും പൂർണമായും വെള്ളത്തിനടിയിലാണ്. ഇവിടേക്ക് ഇതുവരെ അടിയന്തര സഹായങ്ങൾ എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
രത്‌നഗിരി ജില്ലയിലെ ചിപ്ലുൻ പ്രദേശം ഉദ്ധവ് താക്കറെ സന്ദർശിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തി. 24 മണിക്കൂർ തുടർച്ചയായ മഴയെത്തുടർന്ന് വ്യാഴാഴ്ച ചിപ്ലൂനിന്റെ ചില ഭാഗങ്ങളിൽ ജലനിരപ്പ് 20 അടി (ആറ് മീറ്റർ) ആയി ഉയർന്നു. വ്യാഴാഴ്ചയുണ്ടായ മഴയിൽ റായ്ഗഡ് ജില്ലയിൽ മൂന്നിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലിൽ താലിയെ ഗ്രാമം തകർന്നു, 37 പേർ മരിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന, സായുധ സേന എന്നിവയുൾപ്പെടെ 34 സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി റാം നാഥ് കോവിന്ദും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
English Summary: Heavy rains cause floods in parts of Maharashtra