ADVERTISEMENT

ന്യൂഡൽഹി∙ അധികാരത്തിൽ തുടരാനാണ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്ന ആരോപണം നിഷേധിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. അങ്ങനെയാണെങ്കിൽ, തൃണമൂലിൽ തനിക്ക് എന്ത് അധികാരമാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ധാർമിക നിലപാടിൽ തുടരാനാണ് തനിക്ക് ആഗ്രഹമെന്നും ഉടൻ അസൻസോൾ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

തന്നെ ഊഷ്മളമായി സ്വീകരിക്കുന്ന ഒരു ടീമിന്റെ ഭാഗമാകാൻ ആഗ്രഹിച്ചെന്ന് ആവർത്തിച്ച അദ്ദേഹം, ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ഉദാഹരണം ഉദ്ധരിച്ചു. ബാർസിലോനയിൽനിന്നു  പുറത്തുപോകാൻ മെസ്സി ആഗ്രഹിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ മെസ്സി വിതുമ്പിയതിനെയും അദ്ദേഹം സൂചിപ്പിച്ചു. 

‘ഏത് ടീമിനായി കളിക്കുമ്പോഴും, കളിക്കളത്തിൽ എന്റെ വിയർപ്പും രക്തവും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുജനങ്ങളിൽനിന്ന് ശമ്പളവും ആനുകൂല്യങ്ങളും നേടുന്നത് എന്റെ ഡിഎൻഎയിൽ ഇല്ല. എന്നെ കളിക്കളത്തിലെത്തിക്കുന്ന ടീമിനായി ഞാൻ കളിക്കും. തൃണമൂലിൽ ചേർന്നത് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് ബിജെപിക്ക് തോന്നുന്നെങ്കിൽ, ബിജെപിയിൽ എത്തിയ എല്ലാവരെയും അവരുടെ പഴയ പാർട്ടിയിലേക്ക് തിരിച്ചയക്കണം.’– അദ്ദേഹം പറഞ്ഞു.

താൻ ചരിത്രം സൃഷ്ടിച്ചിട്ടില്ലെന്നും ഒരു പാർട്ടി വിട്ട് മറ്റൊന്നിൽ ചേരുന്ന ആദ്യയാളല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് നന്ദി അറിയിച്ച ബാബുൽ സുപ്രിയോ, ഏഴ് വർഷം അവരോടൊപ്പം പ്രവർത്തിച്ചെന്നും ബിജെപിയിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചെന്നും വ്യക്തമാക്കി.

ദിലീപ് ഘോഷിന് പകരം ബംഗാൾ ബിജെപി അധ്യക്ഷനായി സുകന്ത മജുംദാറിനെ നിയമിച്ചതിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ഇപ്പോൾ തൃണമൂലിനൊപ്പമാണ്. അത് ബിജെപിയുടെ ആഭ്യന്തര കാര്യമാണ്. ദിലീപ് ഘോഷ് ബംഗാളിന് വേണ്ടി നല്ല പ്രവർത്തനം നടത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഭാഷയും വ്യാഖ്യാനവും ബംഗാളിലെ ജനങ്ങൾ നന്നായി സ്വീകരിച്ചിട്ടില്ല.’– ബാബുൽ പറഞ്ഞു.

English Summary: Babul Supriyo On Quitting BJP: "Even Messi Didn't Want To Exit Barcelona"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com