‘ആര്യന്റെ കയ്യിൽ പണമില്ലായിരുന്നു; ലഹരി വാങ്ങിയിട്ടില്ല, ഇതുവരെ ഉപയോഗിച്ചിട്ടുമില്ല’
Mail This Article
മുംബൈ ∙ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതിയുടെ പരിഗണനയിൽ. ആര്യന്റെ കൈവശം പണമില്ലായിരുന്നെന്നും അതിനാൽ അദ്ദേഹത്തിനു ലഹരി വാങ്ങാനാകില്ലെന്നും ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. ജാമ്യം നൽകരുതെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മറുപടിയിൽ വ്യക്തമാക്കി. വാദം കേൾക്കുന്നതു കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി.
‘അനധികൃത രാജ്യാന്തര ലഹരിക്കടത്തു മാഫിയയുടെ ഭാഗമാണ് ആര്യൻ ഖാൻ എന്ന തരത്തിൽ എൻസിബി ആരോപിച്ചതു ജാമ്യാപേക്ഷ എതിർക്കാൻ വേണ്ടിയാണ്. ഒരിക്കലും ഇത്തരം കടുത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. എങ്ങനെയാണ് ആര്യനു ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് എൻസിബി കണ്ടെത്തിയത്? ഇതൊരു ഗൂഢാലോചനയാണ്. ആര്യൻ ക്രൂസ് കപ്പലിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൽനിന്ന് ഒന്നും കണ്ടെത്തിയിട്ടുമില്ല.’– ആര്യനു വേണ്ടി അഡ്വ. അമിത് ദേശായി കോടതിയിൽ പറഞ്ഞു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ മറുപടി സമർപ്പിക്കാൻ എൻസിബിക്കു കോടതി നിർദേശം നൽകിയിരുന്നു. മറുപടി സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയം എൻസിബി ചോദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ മുംബൈ അർതർ റോഡ് ജയിലിലാണുള്ളത്. രണ്ട് വിദേശികൾ ഉൾപ്പെടെ 20 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്. താരപുത്രൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എൻസിബി ജാമ്യാപേക്ഷയെ എതിർക്കുന്നത്.
English Summary: Mumbai Drug Bust Case: "Aryan Khan Wasn't Even On The Cruise, Nothing Found On Him," Court Told