Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മൻചാണ്ടിക്ക് രാഹുൽഗാന്ധിയുടെ ഉറപ്പ് : കേരളത്തിൽ സംഘടനാ തിരഞ്ഞെടുപ്പ്

oommen-chandy-rahul

ന്യൂഡൽഹി ∙ അഞ്ചു നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകൾക്കുശേഷം സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ. ഹൈക്കമാൻഡ് തിരഞ്ഞെടുപ്പിനെതിരല്ല, പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സംഘടനാ തിരഞ്ഞെടുപ്പു തന്നെയാണു മാർഗം, അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കേണ്ടിവന്നത് അനിവാര്യ രാഷ്ട്രീയസാഹചര്യങ്ങളാലാണ് എന്ന നിലപാടാണു രാഹുൽ ചർച്ചയിൽ സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും പങ്കെടുത്തു.

പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയും വാസ്നിക്കുമായി ചർച്ച നടത്തിയ ശേഷമാണ് ഉമ്മൻ ചാണ്ടി രാഹുലിനെ കണ്ടത്. രണ്ടുരേഖകൾ ഉമ്മൻ ചാ‌ണ്ടി രാഹുലിനു കൈമാറി. നേതാക്കൾക്കിടയിൽ പരസ്പര വൈരം ഒഴിവാക്കിയും കാര്യക്ഷമമായും തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിർദേശമായിരുന്നു ഒന്ന്. നോട്ട് റദ്ദാക്കലിനുശേഷം വിവാദ യുകെ കമ്പനിക്കു പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിനു കരാർ നൽകാനുള്ള നീക്കത്തെക്കുറിച്ചുള്ളതായിരുന്നു രണ്ടാമത്തേത്.

09-chandy-Manmohan-Singh-dc

ഇതെക്കുറിച്ച് അദ്ദേഹം നേരത്തെ കേരളത്തിൽ മാധ്യമസമ്മേളനം നടത്തിയിരുന്നു. ബൂത്തുതലത്തിൽ മാത്രം നേരിട്ടു തിരഞ്ഞെടുപ്പു നടത്തുക, ബ്ലോക്, നിയോജകമണ്ഡലം, ഡിസിസി തലങ്ങളിൽ ആനുപാതിക പ്രാതിനിധ്യമനുസരിച്ചു പ്രതിനിധികളെ നിശ്ചയിക്കുകയെന്ന നിർദേശമാണ് ഉമ്മൻ ചാണ്ടി മുന്നോട്ടുവയ്ക്കുന്നത്. ഒരാൾ ജയിക്കുകയും മറ്റൊരാൾ തോൽക്കുകയും ചെയ്യുന്ന സമ്പ്രദായം ഇതോടെ ഇല്ലാതാകും. നി‌ശ്ചിത വോട്ട് ലഭിച്ച പലർക്കും പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉത്തരവാദിത്തം ലഭിക്കും.

എഐസിസി ‌അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതു പിസിസികളിൽ നിന്ന് ആനുപാതിക പ്രാതിനിധ്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗ‌ങ്ങൾ ചേർ‌ന്നാണ്. ഇക്കാര്യത്തിൽ ഒരു സംസ്ഥാനത്തും തർക്കമുണ്ടാകാറില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ ഈ നിർദേശത്തെ അനുകൂലിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും ഇതിനോടു തത്വത്തിൽ യോജിപ്പാണ്.

എന്നാൽ, ഇതു നടപ്പാക്കുന്നതിന് എഐസിസി സമ്മേളനം ചേർന്നു പാർട്ടി ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും. തികച്ചും സംതൃപ്തനാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെ കണ്ടതു പരാതി പറയാനല്ല, കാണാൻ ആവശ്യപ്പെട്ടതു കൊണ്ടാണ്. പാർട്ടി ഉപാധ്യക്ഷനുമായി ചർച്ചചെയ്ത കാര്യങ്ങളിൽ തുടർനടപടിയെടുക്കേണ്ടതു ഹൈക്കമാൻഡാണ് – അദ്ദേഹം പറഞ്ഞു.

കേരളത്തിനു മാത്രം തിരഞ്ഞെടുപ്പ് അസാധ്യം: മുല്ലപ്പള്ളി

ന്യൂഡൽഹി ∙ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് അപ്രായോഗികമല്ലെങ്കിലും കേരളത്തിനു മാത്രമായി തിരഞ്ഞെടുപ്പ് അസാധ്യമെന്നു പാർട്ടിയുടെ തിര‌ഞ്ഞെടുപ്പ് വിഭാഗം ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേസമയം, അഖിലേന്ത്യാ സമയക്രമം നിശ്ചയിച്ചു നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കേരളത്തെ ഉൾപ്പെടുത്താനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങുന്നതിന് എഐസിസി സമ്മേളനം ചേരണം. അംഗത്വവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭരണഘടനാ ഭേദഗതി ചെയ്തശേഷം തിരഞ്ഞെടുപ്പു നടത്താനാണു പ്രവർത്തകസമിതിയുടെ തീരുമാനം. ഉമ്മൻ ചാണ്ടി നൽകിയ നിർദേശം നടപ്പാക്കാനും ഭരണഘടനാ ഭേദഗതി വേണം. തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകാൻ ആറു മുതൽ ഒൻപതു മാസം വരെ വേണ്ടിവരും.

Your Rating: