വാളയാർ (പാലക്കാട്) ∙ ബിജെപി പുതുശ്ശേരിയിൽ നടത്തിയ ദേശീയപാത ഉപരോധത്തിനിടെ കല്ലേറും സംഘർഷവും. പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 11 പേർക്കും എഎസ്പി ഉൾപ്പെടെ പത്തു പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
കഞ്ചിക്കോട്ട് രണ്ടു പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മാർക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച സമരമാണു സംഘർഷത്തിലെത്തിയത്.
രണ്ടു മണിക്കൂറിലേറെ സംഘർഷാവസ്ഥ നിലനിന്നു. ചെരുപ്പേറിലും കല്ലേറിലും രണ്ടു കാറുകളുടെ ചില്ലു തകർന്നു, മൂന്നു ബൈക്കുകളും തകർക്കപ്പെട്ടു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉപരോധം ഉദ്ഘാടനം ചെയ്യാൻ തുടങ്ങുമ്പോൾ, ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് എഎസ്പി ജി. പൂങ്കുഴലി അഭ്യർഥിച്ചു.
15 മിനിറ്റിലധികം സമരം നീളില്ലെന്ന് അദ്ദേഹം ഉറപ്പു കൊടുത്തു. 10 മിനിറ്റു പിന്നിട്ടപ്പോൾ തന്നെ ദേശീയ പാതയിലും സർവീസ് റോഡിലും ഗതാഗതം സ്തംഭിച്ചു. രമേശിന്റെ മൈക്ക് പിടിച്ചു വാങ്ങാൻ എഎസ്പി പൊലീസുകാരോടു നിർദേശിച്ചു. ഇതോടെ പ്രകോപിതരായ മുന്നൂറിൽപരം പ്രവർത്തകർ റോഡിൽ നിരന്നു.
ഇവരെ പിരിച്ചു വിടാനുള്ള ശ്രമത്തിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശി. പ്രദേശത്തേക്ക് കൂടുതൽ പ്രവർത്തകർ ഉപരോധത്തിനെത്തിയതോടെ പൊലീസ് ഇവരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു.
സംഘർഷത്തിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഉഷാദേവി, മംഗലംഡാം സ്റ്റേഷനിലെ കെ. സജിന എന്നിവരുടെ കൈകൾക്കു ഗുരുതരമായി പരുക്കേറ്റു.