തിരുവനന്തപുരം∙ തുടർച്ചയായി ഉണ്ടാകുന്ന അക്രമ പരമ്പരകളെത്തുടർന്നു കേരളം കൊലക്കളം ആയിമാറിയെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. ഗുണ്ടാ-ക്വട്ടേഷൻ-അക്രമി സംഘങ്ങളെ തടയുന്നതിൽ പൊലീസ് നിർജീവമാണ്. ആഭ്യന്തരവകുപ്പിനു പൊലീസിൽ നിയന്ത്രണം നഷ്ടമായെന്നും സുധീരൻ പറഞ്ഞു.
സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ കാണിക്കുന്നതിന്റെ ആയിരത്തിലൊരംശം വ്യഗ്രത ഗുണ്ടകളെയും ക്വട്ടേഷൻ-അക്രമിസംഘങ്ങളെയും നേരിടാൻ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല കേരളം ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴ ജില്ലയിലെ കരുവാറ്റായിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത്. രാജ്യത്തെ ഏറ്റവും മോശം പൊലീസായി കേരള പൊലീസ് മാറി. എൽഡിഎഫ് അധികാരത്തിൽ വരുമ്പോഴൊക്കെയാണ് ഇത്തരമൊരു അരാജകാവസ്ഥ ഉണ്ടാകുന്നതെന്നും സുധീരൻ കുറ്റപ്പെടുത്തി.