തിരുവനന്തപുരം∙ ഭരണസ്തംഭനം തുടർക്കഥയാക്കിയ സർക്കാരിനു കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നിരിക്കുന്നുവെന്ന് യുഡിഎഫ് നേതൃയോഗം വിലയിരുത്തി. ഇതിന്റെ പ്രതിഫലനം സ്വാഭാവികമായും നിയമസഭയിലുണ്ടാകുമെന്ന് യുഡിഎഫ് നേതൃയോഗത്തിനു ശേഷം കൺവീനർ പി.പി.തങ്കച്ചൻ അറിയിച്ചു.
സർക്കാരിനു കൂട്ടുത്തരവാദിത്വം നഷ്ടമായി. സിപിഎമ്മിനകത്തും സിപിഎമ്മും സിപിഐയും തമ്മിലും മിക്ക പ്രശ്നങ്ങളിലും വിരുദ്ധാഭിപ്രായങ്ങളാണ്. ഉദ്യോഗസ്ഥ നിസഹകരണം പ്രകടം. മന്ത്രിമാരിൽ ഭൂരിഭാഗവും ആ പണിക്കു കൊള്ളാത്തവരാണ്. ഇതെല്ലാമായപ്പോൾ ഭരണം ഇല്ലാത്ത അവസ്ഥ.
പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറിയപ്പോൾ പലർക്കും പ്രതീക്ഷകളുമുണ്ടായിരുന്നു. സർക്കാർ ഒൻപതുമാസം പിന്നിടുമ്പോൾ തന്നെ ജനങ്ങൾ യുഡിഎഫിനെ ഉറ്റുനോക്കാൻ തുടങ്ങിയിരിക്കുന്നുവെന്നു യോഗം അഭിപ്രായപ്പെട്ടു. യുഡിഎഫ് മേഖലാജാഥകൾക്കുണ്ടായ പങ്കാളിത്തവും സ്വീകരണവും ഇതിനു തെളിവാണ്.
യുവനടിക്കെതിരെ ഉണ്ടായ ആക്രമം ഒറ്റപ്പെട്ട നിസാര സംഭവമായി ചിത്രീകരിക്കാനുളള സിപിഎമ്മിന്റെ ശ്രമം അപലപനീയമാണ്. കീഴടങ്ങാൻ ചെന്നപ്പോൾ മാത്രമാണ് പ്രധാന പ്രതിയെ പൊലിസിനു പിടികൂടാൻ കഴിഞ്ഞത്. സിപിഎം അധികാരത്തിൽ വരുമ്പോഴെല്ലാം അക്രമങ്ങളും രാഷ്ട്രീയകൊലപാതകങ്ങളും വർധിക്കുന്നു. ഈ സർക്കാരിന് ഇതുവരെ ഏതെങ്കിലും മേഖലയിൽ എടുത്തുപറയാൻ ഒരു നേട്ടവുമില്ലെന്നു തങ്കച്ചൻ പറഞ്ഞു.