തിരുവനന്തപുരം ∙ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തോടനുബന്ധിച്ചു തലസ്ഥാനത്തു നടന്ന പൊതുസമ്മേളനത്തിലെ പ്രസംഗകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെങ്കിലും വി.എസ്.അച്യുതാനന്ദൻ വേദിയിലെത്തി. പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിനാൽ യോഗത്തിൽ പങ്കെടുക്കേണ്ടെന്നായിരുന്നു വിഎസിന്റെ തീരുമാനം. എന്നാൽ, ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ വിഎസ് തീരുമാനം മാറ്റുകയായിരുന്നു.
കോടിയേരിയുടെ അധ്യക്ഷപ്രസംഗം കഴിഞ്ഞു യച്ചൂരിയുടെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോഴായിരുന്നു വിഎസിന്റെ വരവ്. മറ്റാർക്കും ലഭിക്കാത്തത്ര കയ്യടി സദസ്സിലെ പാർട്ടി പ്രവർത്തകരിൽ നിന്നു വിഎസിനു ലഭിച്ചു. വേദിയിൽ കയറി സദസ്സിനു നേരേ കൈവീശി അഭിവാദ്യം ചെയ്ത ശേഷം വിഎസ്, കോടിയേരിക്കു സമീപമിരുന്നു. വേദിയിലും സദസ്സിലുമായുണ്ടായിരുന്ന പിബി അംഗങ്ങൾക്കും കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും വിഎസിന്റെ ജനസ്വാധീനം നേരിട്ടു ബോധ്യപ്പെടുന്നതായി മാറി അണികളുടെ ആവേശം. യച്ചൂരി പ്രസംഗം പൂർത്തിയാക്കി കാരാട്ട് പ്രസംഗത്തിലേക്കു കടന്നതോടെ വിഎസ് വേദി വിട്ടു.