തിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തിനു മുൻപിൽ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ സമരത്തിനിടെ അറസ്റ്റിലായ നാലു പ്രതികൾ ഗൂഢാലോചന നടത്തിയെന്നു കോടതിയിലും സർക്കാർ വ്യക്തമാക്കി.
എസ്‌യുസിഐ പ്രവർത്തകരായ ഷാജിർ ഖാൻ, മിനി, ശ്രീകുമാർ, വി.എസ്.അച്യുതാനന്ദന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാൻ എന്നിവരാണു ഗൂഢാലോചന നടത്തിയതെന്നു സർക്കാർ അഭിഭാഷകൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം നാലു പേരുടെയും മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതു തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടു പ്രതികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണു ഗൂഢാലോചന തെളിയിക്കാൻ ഫോൺ ആവശ്യമാണെന്നു സർക്കാർ നിലപാടെടുത്തത്. കേസ് 25നു വീണ്ടും പരിഗണിക്കും.