തിരുവനന്തപുരം∙ മന്ത്രി എം.എം.മണിയുടെ വിവാദപ്രസ്താവനകളുടെയും മൂന്നാർ തർക്കത്തിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തരയോഗം ഇന്നു വൈകിട്ടു നാലിന് ഇന്ദിരാഭവനിൽ ചേരും.
ഭരണമുന്നണിയിലെ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ എന്തു വേണം എന്നാലോചിക്കാൻ യോഗം വിളിക്കാമെന്ന് ഇന്നലെ നേതാക്കൾ തിരക്കിട്ടു തീരുമാനിക്കുകയായിരുന്നു. നിയമസഭാ സമ്മേളനം നാളെ തുടങ്ങുന്ന സാഹചര്യത്തിൽ കൂടിയാണു നേതൃയോഗം.
സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം അവലോകനം ചെയ്തേക്കും. സംഘടനാകാര്യങ്ങൾ വിലയിരുത്താൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ നേതാക്കളുടെ യോഗം 26നു ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, ഡിസിസി പ്രസിഡന്റുമാർ എന്നിവർക്കാണു ക്ഷണം.
കെപിസിസി പ്രസിഡന്റ് പദത്തിൽ ഹസൻ തുടരുമെന്ന സൂചനകളാണു ശക്തം. ഇക്കാര്യത്തിലും ഡൽഹി യോഗത്തോടെ കൂടുതൽ വ്യക്തതയാകും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അതുവരെ മറ്റൊരാളെ പരീക്ഷിക്കേണ്ടതില്ല എന്ന അഭിപ്രായത്തിനാണ് ഇവിടെ മേൽക്കൈ.