തിരുവനന്തപുരം∙ ജിഎസ്ടിയിലൂടെ നികുതി പിരിക്കാൻ അധികാരമില്ലാത്ത സംവിധാനമായി സംസ്ഥാന സർക്കാരുകളെ േകന്ദ്രം മാറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മേഖലയും കേന്ദ്രസർക്കാർ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളാണ് അടിക്കടിയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷതയെ അപകടപ്പെടുത്താൻ ചെയ്യാവുന്നതെല്ലാം ചെയ്യാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസിന്റെ കൽപനകൾ ശിരസാ വഹിക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ എങ്ങോട്ടാണു കൊണ്ടുപോകാൻ ശ്രമിക്കുന്നതെന്നു ഗൗരവത്തോടെ ആലോചിക്കണം. ഇത്തരം നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഇടതുപക്ഷത്തിനുള്ളത്. മതനിരപേക്ഷ കേരളം ശക്തിപ്പെടുത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.
സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡപ്യൂട്ടി സ്പീക്കർ വി.ശശി, മേയർ വി.കെ.പ്രശാന്ത് തുടങ്ങിയവർ പെങ്കടുത്തു.