Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവ്യബലിക്കായുള്ള വൈൻ: ദുർവ്യാഖ്യാനം ചെയ്യുന്നെന്ന് ആർച്ച് ബിഷപ് സൂസപാക്യം

തിരുവനന്തപുരം∙ ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിന്റെ ഉൽപാദനത്തെ മദ്യവിൽപനയ്ക്കുള്ള മറയാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരവും വേദനാജനകവുമാണെന്നു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ്് ഡോ. എം.സൂസപാക്യം. കൊച്ചിൻ മാസ് വൈൻ ആക്ട് പ്രകാരം ഒരുശതമാനം പോലും വീര്യം ഇല്ലാത്ത വൈനാണു കത്തോലിക്കാസഭ ദിവ്യബലിക്കായി നിർമിച്ച് ഉപയോഗിക്കുന്നത്. ഇതു ദുർവ്യാഖ്യാനം ചെയ്ത്, വൈനറി റൂൾസിന്റെ പരിധിയിലാണെന്നു വരുത്തിത്തീർക്കാനാണു ചിലരുടെ ഗൂഢശ്രമം.

നിലവിലുള്ള 250 ലീറ്ററിൽനിന്നു 2500 ലീറ്ററായി വൈൻ ഉൽപാദനം വർധിപ്പിക്കാൻ അനുവദിക്കണമെന്ന അതിരൂപതയുടെ അപേക്ഷയെ അതിശയോക്തിപരമായിട്ടാണു സംസ്ഥാന ജോയിന്റ് എക്സൈസ് കമ്മിഷണറേറ്റ് സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ പള്ളികളും കോൺവന്റുകളും ആശ്രമങ്ങളും ഉൾപ്പെടെയുള്ളവയ്ക്കു വേണ്ടിയാണു കൂടുതൽ വൈൻ ഉൽപാദിപ്പിക്കാൻ അനുമതി തേടിയത്.

തിരുവനന്തപുരം അതിരൂപതയ്ക്കും നെയ്യാറ്റിൻകര രൂപതയ്ക്കും കീഴിലുള്ള ഇടവകകളിൽ ക്രൈസ്തവ വിശ്വാസത്തിന് ആനുപാതികമായി ദിവ്യബലിയുടെ എണ്ണത്തിൽ പതിന്മടങ്ങു വർധന ഉണ്ടായിട്ടുണ്ട്. ഓരോ ഇടവകയിലും പതിനായിരത്തിലേറെ വിശ്വാസികളുണ്ട്. ഈ ഇടവകകളിൽ ദിവസേന ഒന്നിലധികം ദിവ്യബലി അർപ്പിക്കപ്പെടുന്നുണ്ട്. അതോടൊപ്പം തീർഥാടന കേന്ദ്രങ്ങളായ വെട്ടുകാട്, കിള്ളിപ്പാലം, വ്ളാത്താങ്കര തുടങ്ങിയ ദേവാലയങ്ങളിലും ദിവ്യബലി ദിവസത്തിൽ പലതവണ ആവർത്തിക്കുന്നു.

ദിവ്യബലിക്കായുള്ള വൈൻ കൂടുതലായി ആവശ്യം വരുന്നത് ഈ പശ്ചാത്തലത്തിലാണ്. യാഥാർഥ്യം ഇതായിരിക്കെ മദ്യവ്യവസായത്തിന്റെ പേരിൽ ഇതിനെ ദുർവ്യാഖ്യാനം ചെയ്യുകയും മദ്യനിരോധനത്തിനായി വാദിക്കുന്ന ക്രൈസ്തവ സഭയെ അപ്പാടെ അവഹേളിക്കുകയും ചെയ്യുന്നതു പ്രതിഷേധാർഹമാണ്. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്യ്രത്തിൽ കൈകടത്താനുള്ള ചിലരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കം അപലപനീയമാണെന്നും ആർച്ച് ബിഷപ് പറഞ്ഞു.