കൊച്ചി∙ എല്ലാം ശരിയാകുമെന്നു പറഞ്ഞു പ്രതീക്ഷ നൽകിയവർ മദ്യനയത്തിന്റെ കാര്യത്തിൽ ജനങ്ങളെ കബളിപ്പിച്ചെന്നു കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി). ഈ തീരുമാനത്തെ എതിർത്തു തോൽപിക്കാൻ അവസാനംവരെ ശ്രമം നടത്തുമെന്നും കേരളത്തിൽ മദ്യമൊഴുക്കുന്ന നയം പ്രഖ്യാപിച്ചവരെ സുഖമായി ഉറങ്ങാൻ സമ്മതിക്കില്ലെന്നും പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു.
ഒളിഞ്ഞും തെളിഞ്ഞും ഇതുവരെ മദ്യലോബികളെ സഹായിച്ചുപോന്ന സർക്കാർ ഇപ്പോൾ മദ്യലോബിയുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. വിവിധ സംഘടനകളെ അണിനിരത്തിയുള്ള ബോധവൽകരണത്തിലൂടെയും സമരപരിപാടികളിലൂടെയും ഇതിനെതിരെ പ്രതികരിക്കും.
ഈ വിഷയത്തിൽ ജയവും തോൽവിയും പ്രശ്നമല്ല. ചിലരൊക്കെ തോൽക്കാൻ ജനിച്ചവരാണ്. മദ്യം സഭയുടെയോ മതത്തിന്റെയോ പ്രശ്നമല്ലെന്നും എല്ലാവരെയും ബാധിക്കുന്ന സാമൂഹിക പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിമരുന്നു കേസുകളുടെ എണ്ണം മനപ്പൂർവം പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്ന് ഇപ്പോൾ സംശയമുണ്ട്.
മദ്യം നിർത്തുമ്പോൾ മറ്റു ലഹരി മരുന്നുകളുടെ ഉപയോഗം വർധിച്ചുവരുന്നതു സ്വാഭാവികമാണ്. അതു നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തിനാണു സർക്കാർ എന്നും അദ്ദേഹം ചോദിച്ചു.