Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാമി ഗംഗേശാനന്ദ കേസ്: നുണപരിശോധന വേണമെന്നു പൊലീസ്; കേസ് സിബിഐയ്ക്കു കൈമാറണമെന്നു പെൺകുട്ടി

Swami Gangeshananda Theerthapadar സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം ∙ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാൽ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് പോക്സോ കോടതിയിൽ അപേക്ഷ നൽകി. സ്വാമിക്കെതിരെ മൊഴി നൽകിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐയ്ക്കു കൈമാറണമെന്നും കാട്ടി പെൺകുട്ടിയും കോടതിയെ സമീപിച്ചു.

നിലപാടുമാറ്റങ്ങളും പുതിയ വെളിപ്പെടുത്തലും ഒക്കെയായി കുഴഞ്ഞുമറിഞ്ഞ കേസ് നാളെ കോടതി പരിഗണിക്കും. റിമാൻഡ് കസ്റ്റഡിയിൽ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെയാണു പരിഗണിക്കുക. പെൺകുട്ടിയെ പണമൊഴുക്കി വശത്താക്കി, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണു പൊലീസ് സംശയിക്കുന്നത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിർബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കിൽ, മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ അവസാന വർഷ നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടിക്ക് അവസരമുണ്ടായിരുന്നു.

സ്വാമിയുടെ ബിസിനസുകൾ നോക്കിനടത്തുന്ന കൊട്ടാരക്കര സ്വദേശി അയ്യപ്പദാസുമായി താൻ സ്നേഹത്തിലാണെന്ന് ആദ്യഘട്ടത്തിൽ പെൺകുട്ടി പറഞ്ഞിരുന്നതെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. അയ്യപ്പദാസിനെതിരായി ഒരു വാക്കു പോലും ആ മൊഴിയിലില്ല. സംഭവദിവസം രാത്രി ഒൻപതര വരെ വീട്ടിലുണ്ടായിരുന്ന അയ്യപ്പദാസിനെ തന്റെ സഹോദരനാണു ബസ്‌ സ്റ്റാൻഡിലെത്തിച്ചതെന്നും പെൺകുട്ടി പറഞ്ഞു.

എന്നാൽ അഭിഭാഷകന് അയച്ച കത്തിൽ ഇതേ അയ്യപ്പദാസാണു കൃത്യം ചെയ്തതെന്നു രേഖപ്പെടുത്തി. ഇൗ മലക്കം മറിച്ചിലിനു കാരണം പെൺകുട്ടിയെ ആരോ സ്വാധീനിച്ചതാണെന്നാണു പൊലീസ് കരുതുന്നത്. സ്വാമിയെ മുറിവേൽപിച്ചതിനു പെൺകുട്ടിക്കെതിരെയും കേസെടുക്കുകയാണു വേണ്ടതെങ്കിലും ഉന്നത ഇടപെടലിനെ തുടർന്നാണു പൊലീസ് കേസിൽ നിന്ന് ഒഴിവാക്കിയത്.

എന്നാൽ, സുപ്രീംകോടതി വിധി പ്രകാരം സ്വാമി പീഡിപ്പിച്ചെന്ന കേസിന്റെ കുറ്റപത്രം നൽകുമ്പോൾ പെൺകുട്ടിക്കെതിരെയും കുറ്റപത്രം നൽകാൻ കഴിയുമെന്നു പൊലീസിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി മകളുടെ മാനസികനില ശരിയല്ലെന്നും രണ്ടുതവണ കൈ ഞെരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നുവെന്നും കാട്ടി പെൺകുട്ടിയുടെ അമ്മയും സഹോദരനും എഴുതിയതെന്ന പേരിൽ കത്തും പ്രചരിക്കുന്നുണ്ട്.

തനിക്ക് ആവശ്യമില്ലാത്ത അവയവം താൻ ഛേദിച്ചെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്വാമി പൊലീസിനോടു പറഞ്ഞത്. ഫലത്തിൽ വാദിയും പ്രതിയും സാക്ഷികളും ഒക്കെ വാക്കുമാറ്റൽ തുടർക്കഥയാക്കിയതോടെ കുഴങ്ങുന്നതു പൊലീസാണ്. കേസ് ക്രൈംബ്രാഞ്ചിനോ സിബിഐയ്ക്കോ കൈമാറിയാൽ അന്വേഷണത്തിൽ നിന്നു തലയൂരാമെന്ന പ്രതീക്ഷയിലാണു പൊലീസ്.

മലക്കം മറിഞ്ഞു പെൺകുട്ടി

∙ പൊലീസിനു നൽകിയ മൊഴി: വർഷങ്ങളായി സ്വാമി തന്നെ പീഡിപ്പിക്കുന്നു. സംഭവദിവസം കഴുത്തിൽ കത്തിവച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു രക്ഷപ്പെട്ടു.

∙ മജിസ്ട്രേട്ടിനു രഹസ്യമൊഴി നൽകിയപ്പോൾ പൊലീസിനു നൽകിയ മൊഴിയിൽ ഉറച്ചുനിന്നു.

∙ സ്വാമിയുടെ അഭിഭാഷകന് പെൺകുട്ടി അയച്ച കത്തിൽ ജനനേന്ദ്രിയം മുറിച്ചതു മറ്റൊരാളാണെന്നു മാറ്റിപ്പറഞ്ഞു.

∙ കാമുകന്റെ നിർബന്ധത്തിനു വഴങ്ങി കൃത്യം ചെയ്യുകയായിരുന്നുവെന്നാണ് അഭിഭാഷകനോടു ഫോണിൽ വെളിപ്പെടുത്തിയത്.

related stories