കൊച്ചി∙ കൊച്ചി മെട്രോയിൽ കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ മെട്രോ യാത്രയിലുണ്ടായ സംഭവങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷൻ കൺട്രോളർമാരുടെ റിപ്പോർട്ടും പരിശോധിച്ചു മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ആവശ്യപ്പെട്ടു.
മെട്രോ നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നു ബോധ്യപ്പെട്ടാൽ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാവും. പ്രവർത്തകരുടെ തള്ളിക്കയറ്റം മൂലം മെട്രോ സംവിധാനത്തിനു കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ല. പ്രവർത്തകരെല്ലാം ടിക്കറ്റ് എടുത്താണ് ആലുവയിൽ സ്റ്റേഷനിൽ കയറിയത്. ആദ്യം 600 ടിക്കറ്റ് ഒന്നിച്ചു വാങ്ങിയിരുന്നു.
അതിനിടെ, കോൺഗ്രസ് പ്രവർത്തകർ മെട്രോ സംവിധാനം കേടു വരുത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം കെഎംആർഎൽ അധികൃതർക്കു കത്തു നൽകി.