തിരുവനന്തപുരം ∙ അതിശക്തനായി വാഴ്ത്തപ്പെടുന്ന പിണറായി വിജയന്റെ സർക്കാരിന് ഒരു കൊതുകിനെ കൊല്ലാൻ പോലും ശേഷിയില്ലെന്നു തെളിയിച്ചിരിക്കുകയാണെന്നു സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ. പനിമൂലം ഇരുനൂറിലധികം പേർ മരിച്ചിട്ടും ഒരു പൈസ പോലും നഷ്ടപരിഹാരം നൽകാൻ തയാറാകാത്ത സർക്കാർ ജനങ്ങൾക്കു ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
പനി ബാധിച്ചു മരിച്ചവർക്കു പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു സിഎംപി ആരോഗ്യമന്ത്രിയുടെ വസതിയിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി ജോൺ.. പനി ബാധിതരായവർക്കു മരുന്നും ഭക്ഷണവും സൗജന്യമായി നൽകണം. ആരോഗ്യ നിലവാരത്തിനു പേരുകേട്ട കേരളത്തിന്റെ കേരളമോഡൽ വികസനം തകർന്നു തരിപ്പണമായിരിക്കുകയാണ്.
കൂട്ടമരണങ്ങൾ സൃഷ്ടിച്ച ഈ പകർച്ചപ്പനി പൊതുജനാരോഗ്യ ദുരന്തമായി പ്രഖ്യാപിക്കണം. കേന്ദ്ര സർക്കാരിന്റെ സഹായം തേടുകയും കേന്ദ്രം അതു നൽകുകയും വേണം. യുവാക്കളും കുട്ടികളും മരിച്ച കുടുംബത്തിൽ ഒരാൾക്കു സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു എം.പി.സാജു, എം.ആർ.മനോജ്, പൊടിയൻ കുട്ടി ,പി.ജി.മധു, കെവൈഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ.എ.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.