തിരുവനന്തപുരം∙ ലൈംഗിക പീഡനത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസിൽ പെൺകുട്ടിക്കു നുണപരിശോധനയില്ല. പെൺകുട്ടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന പൊലീസ് അപേക്ഷയിൽ തുടർനടപടി കോടതി അവസാനിപ്പിച്ചു. നുണപരിശോധനയുടെ കാര്യത്തിൽ നിലപാട് അറിയിക്കണമെന്നു കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി കോടതിയിൽ ഹാജരായില്ല. ഇവരുടെ സമ്മതമില്ലാതെ ഇക്കാര്യത്തിൽ കോടതിക്ക് അനുമതി നൽകാൻ കഴിയില്ല. അതിനാലാണു തുടർനടപടി അവസാനിപ്പിച്ചത്. ഗംഗേശാനന്ദ ഇപ്പോഴും റിമാൻഡിലാണ്.
പെൺകുട്ടി മൊഴി മാറ്റി പറഞ്ഞതും തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതും കേസ് അട്ടിമറിക്കാനാണോയെന്നു പൊലീസ് സംശയിക്കുന്നു. ആദ്യം പെൺകുട്ടി പേട്ട പൊലീസിനോടു പറഞ്ഞതു വർഷങ്ങളായി ഗംഗേശാനന്ദ തന്നെ പീഡിപ്പിക്കുന്നുവെന്നാണ്. എന്നാൽ, പിന്നീട് പെൺകുട്ടി ഗംഗേശാനന്ദയുടെ അഭിഭാഷകന് അയച്ച കത്തിൽ, കാമുകൻ അയ്യപ്പദാസിന്റെ നിർബന്ധപ്രകാരം ചെയ്തതാണെന്നു നിലപാട് മാറ്റി. ഏതായാലും, അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണു പൊലീസ്.