തിരുവനന്തപുരം∙ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കെ.കൃഷ്‌ണദാസിനെതിരായ പരാതി പിൻവലിപ്പിക്കാൻ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഇടപെട്ടതു കേസ് അട്ടിമറിക്കാനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സുധാകരനെതിരെ കേസെടുത്ത് അന്വേഷിക്കണം.
ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയർന്നു വന്നപ്പോൾത്തന്നെ കോൺഗ്രസും നെഹ്‌റു ഗ്രൂപ്പ് മാനേജ്മെന്റുമായുള്ള ബന്ധം വ്യക്തമായിരുന്നു. അതു മൂടിവച്ചു രാഷ്ട്രീയ മുതലെടുപ്പിനാണു കോൺഗ്രസ് ശ്രമിച്ചത്. ജിഷ്‌ണുവിന്റെ കുടുംബത്തിന്റെ സമരഘട്ടങ്ങളിലും മാനേജ്‌മെന്റുമായി കോൺഗ്രസ് നേതാക്കൾ രഹസ്യബന്ധം തുടർന്നെന്നു കോടിയേരി ആരോപിച്ചു. ബിജെപി നേതാവിന്റെ വീട്ടിൽ വച്ചായിരുന്നു മധ്യസ്ഥ ചർച്ച എന്നതിലൂടെ, ആ പാർട്ടിയുടെയും തനിനിറം വ്യക്തമായി– കോടിയേരി പറഞ്ഞു.