തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിർണയം നടത്തുന്നതും ബി നിലവറ തുറക്കുന്നതും സംബന്ധിച്ചു തിരുവിതാംകൂർ രാജകുടുംബത്തിന്റെ അഭിപ്രായംകൂടി മുഖവിലയ്ക്കെടുക്കണമെന്നു ക്ഷത്രിയക്ഷേമസഭ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങൾ ക്ഷേത്രാചാരങ്ങളെ മറികടക്കുന്നതോ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതോ ആകരുത്. അമിക്കസ് ക്യൂറി രാജകുടുംബാംഗങ്ങളുമായി ചർച്ച നടത്തണം. 2011ൽ സുപ്രീം കോടതി നിയോഗിച്ച സമിതി ബി നിലവറ തുറക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇതിന്റെ കാരണങ്ങൾ പഠിക്കണമെന്നും ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുമായും അമിക്കസ് ക്യൂറിയുമായും ചർച്ച നടത്താനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എൻ.സുരേന്ദ്രനാഥവർമ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാൻ, ട്രഷറർ പി.ജി.ശശികുമാർ വർമ, മുതിർന്ന അംഗം എം.രവിവർമ രാജ എന്നിവർ പ്രസംഗിച്ചു.