തിരുവനന്തപുരം∙ പനി ബാധിച്ചു മരിച്ച കുടുംബങ്ങൾക്കു പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, പനിബാധിതർക്കു സൗജന്യമരുന്നും ഭക്ഷണവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച 24 മണിക്കൂർ ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യം സംരക്ഷിക്കാനാവശ്യമായ ഒരു നടപടിയും എടുക്കാൻ സർക്കാരിനു കഴിയുന്നില്ലെന്നു രമേശ് കുറ്റപ്പെടുത്തി. സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങൾ ഒരിടത്തും നടക്കുന്നില്ല. പനി ബാധിച്ചു മരിക്കുന്നവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകാതെ മുന്നോട്ടുപോകാൻ സർക്കാരിനു കഴിയില്ല.
സിഎംപി തുടങ്ങിവച്ച സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. എംഎൽഎമാരായ കെ.എസ്.ശബരീനാഥൻ, എം.വിൻസന്റ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, യുഡിഎഫ് കൺവീനർ ബീമാപള്ളി റഷീദ്, കേരള കോൺഗ്രസ് ചെയർമാൻ ജോണി നെല്ലൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, സിഎംപി ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ.മനോജ്, സമരസമിതി കൺവീനർ എം.പി.സാജു തുടങ്ങിയവർ പ്രസംഗിച്ചു.