ന്യൂഡൽഹി∙ തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ ഒരുഭാഗം വെട്ടിമുറിച്ചു മധുര ഡിവിഷനിൽ ചേർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കൊടിക്കുന്നിൽ സുരേഷ്, ഡോ. എ.സമ്പത്ത് എന്നീ എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ഡിവിഷനിൽപ്പെട്ട നാഗർകോവിൽ–കന്യാകുമാരി ഭാഗം മധുര ഡിവിഷനിലേക്കു മാറ്റാനാണു നീക്കം. നേമത്തു റെയിൽവേ കോച്ചിങ് യാർഡ് ആരംഭിക്കുമെന്ന് ആറുവർഷം മുൻപു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതു സമ്പത്ത് ചൂണ്ടിക്കാട്ടി. കാട്ടാക്കട പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ റെയിൽവേയുടെ കൈവശമുള്ള ഭൂമി ഇതിനു മതിയാകും.
വിഴിഞ്ഞം തുറമുഖം വരുന്നതോടെ തിരുവനന്തപുരം ഡിവിഷനിലെ ചരക്കുനീക്കത്തിൽ വലിയ വർധന ഉണ്ടാകും. ഈ ഡിവിഷന്റെ വരുമാനം വെട്ടിക്കുറച്ചു കാണിക്കാനാണു ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സേലം ഡിവിഷൻ രൂപവൽക്കരിച്ചു പാലക്കാട് ഡിവിഷനെ തരംതാഴ്ത്തിയതുപോലെ തിരുവനന്തപുരം ഡിവിഷനെ തരംതാഴ്ത്താനുള്ള നീക്കമാണിതെന്നു കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
കൊല്ലം–ചെങ്കോട്ട ലൈൻ ബ്രോഡ്ഗേജ് ആയി മാറിയശേഷം തിരുവനന്തപുരം ഡിവിഷനിലേക്കു കൊണ്ടുവരികയാണു വേണ്ടത്. കൊല്ലം–ചെങ്കോട്ട ലൈനിനെ അവഗണിക്കുന്ന സമീപനമാണു തമിഴ്നാട് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എംപി കുറ്റപ്പെടുത്തി.