ന്യൂഡൽഹി∙ ട്രെയിനിൽ കൊല്ലപ്പെട്ട ഹരിയാന സ്വദേശിയും മദ്രസ വിദ്യാർഥിയുമായിരുന്ന ജുനൈദിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജുനൈദിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ സന്ദർശിച്ചു കേരള സമൂഹം നൽകിവരുന്ന പിന്തുണയ്ക്കു നന്ദി അറിയിച്ചു.
രാജ്യത്തെ മതനിരപേക്ഷ സമൂഹം കുടുംബത്തിനു പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഹരിയാനയിലെ ഖംപി ഗ്രാമത്തിൽ കുടുംബം ആരംഭിച്ച പഠനശാലയുടെ നിർമാണം പൂർത്തിയാക്കാൻ എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ജുനൈദിന്റെ മാതാപിതാക്കളായ ജലാലുദീൻ, ഷാഹിറ, സഹോദരങ്ങളായ ഹാഷിം, ഷാഖിർ എന്നിവരും മറ്റു ബന്ധുക്കളുമാണു മുഖ്യമന്ത്രിയെ കാണാനെത്തിയത്.
മുൻ എംപി വൃന്ദാ കാരാട്ട് കുടുംബാംഗങ്ങളെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു കേരള ഹൗസിൽനിന്നു ഭക്ഷണവും കഴിച്ച ശേഷമാണു കുടുംബം മടങ്ങിയത്.