കൊച്ചി ∙ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ ചാവക്കാട് പുന്നയൂർകുളം കുടിക്കോട് അഷ്റഫ് (32), പയ്യന്നൂർ പാടിയോട്ട് ചാൽ പൊന്നംവയൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊമ്പനാൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി ബിബിൻ വി. പോൾ (27) എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി.
അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ജാമ്യം അനുവദിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യാപേക്ഷ തള്ളിയത്. 2011ൽ തിരുവനന്തപുരത്തു നിന്ന് എറണാകുളം സൗത്ത് െറയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനാണു കേസ്.
മണികണ്ഠന്റെ ജാമ്യഹർജി തള്ളി
കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ മൂന്നാംപ്രതി മണികണ്ഠന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കേണ്ടതില്ലെന്നു വിലയിരുത്തിയാണു നടപടി. കുറ്റപത്രം നൽകിയതിനാൽ ഇനി കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഹർജിക്കാരനു സംഭവത്തിൽ വ്യക്തമായ പങ്കുണ്ടെന്നും അറസ്റ്റിലായ മറ്റു പ്രതികളെല്ലാം കസ്റ്റഡിയിലാണെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യത്തിന്റെ കാര്യം ഉചിതമായ ഘട്ടത്തിൽ വിചാരണക്കോടതിക്കു തീരുമാനിക്കാവുന്നതാണെന്നും വ്യക്തമാക്കി.