Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിനി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

rincey റിൻസി

പത്തനാപുരം ∙ പ്ലസ് വൺ വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിറവന്തൂർ വെട്ടിത്തിട്ട പരുമൂട്ടിൽ വീട്ടിൽ ബിജു തോമസിന്റെ മകളും കലഞ്ഞൂർ ഗവ.എച്ച്എസ്എസ് വിദ്യാർഥിനിയുമായ റിൻസി(16)യെയാണു കഴുത്തിൽ മുറിവുകളുമായി മരിച്ച നിലയിൽ കാണപ്പെട്ടത്.

അമ്മ ബീനയാണു രാവിലെ ആദ്യം റിൻസി മരിച്ചുകിടക്കുന്നതു കണ്ടത്. കിടപ്പുമുറിയിലെ കട്ടിലിൽ കണ്ടെത്തിയ മൃതദേഹത്തിൽ കഴുത്തിൽ കയർ മുറുകിയതിന്റെയോ ബ്ലേഡ് പോലെയുള്ള വസ്തു കൊണ്ടു വരഞ്ഞതിന്റെയോ പാടുണ്ട്. സംസ്കാരം ഇന്നു നാലിനു പിറവന്തൂർ‌ അലിമുക്ക് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.

റിൻസിയുടെ മുറിയുടെ വാതിലും അവിടെ നിന്നു വീടിനു പുറത്തേക്കിറങ്ങുന്ന വാതിലും തുറന്നുകിടക്കുകയായിരുന്നു. റിൻസി അണിഞ്ഞിരുന്ന ഒന്നര പവൻ മാല കാണാനില്ലെന്നു മാതാപിതാക്കൾ പറഞ്ഞു. രാത്രി 12 വരെ മുറിയിലിരുന്നു പഠിക്കുന്നതു കണ്ടതായി അമ്മ മൊഴി നൽകി.

പുലർച്ചെ എഴുന്നേറ്റു പഠിക്കുന്ന ശീലമുള്ള റിൻസി രാവിലെ എഴുന്നേൽക്കാതായതോടെ സംശയം തോന്നി ബീന നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. സമീപത്തെ വീട്ടിൽ കൂട്ടുകിടക്കാൻ പോയിരുന്നതിനാൽ സഹോദരി ആൻസി വീട്ടിലുണ്ടായിരുന്നില്ല.

റിൻസിയുടെ മുറിയുടെ സമീപത്തെ മുറിയിലാണു മാതാപിതാക്കൾ ഉറങ്ങിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും കിട്ടിയാലേ മരണത്തെ കുറിച്ചു വ്യക്തതയുണ്ടാകുകയുള്ളൂവെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കെ.അജിത ബീഗം പറഞ്ഞു.

പുനലൂർ ഡിവൈഎസ്പി ആർ.കൃഷ്ണകുമാറിനാണ് അന്വേഷണച്ചുമതല. പുനലൂർ സിഐ ബിനു വർഗീസ്, എസ്ഐമാരായ അബ്ദുൽ മനാഫ്, രാജീവ് എന്നിവരും സംഘത്തിലുണ്ട്.

related stories