കടുത്തുരുത്തി∙ സുഹൃത്തുക്കൾക്കൊപ്പം വള്ളത്തിൽ കളിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ആർഎസ്എസ് മാഞ്ഞൂർ മണ്ഡലം ശാരീരിക് പ്രമുഖും കോട്ടയം ബിഎംഎസ് ഓഫിസ് സെക്രട്ടറിയുമായ വിഷ്ണു സനൽ (21) മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.
മാഞ്ഞൂർ മേമ്മുറി വാണപ്പക്കുന്നേൽ സനൽകുമാറിന്റെ മകനാണു വിഷ്ണു. സുഹൃത്തുക്കളും അയൽവാസികളുമായ മേമ്മുറി വാണിയപ്പള്ളിൽ അനന്തപത്മനാഭൻ (21), എഴുമാവ് ഇല്ലം രാഹുൽ (20), തന്തിരിക്കുന്നേൽ രാഹുൽ (21) എന്നിവരാണു നീന്തി രക്ഷപ്പെട്ടത്. ഇന്നലെ 2.30നു മാഞ്ഞൂർ പൂവാശ്ശേരി പാലത്തിനു സമീപം തോട്ടിലാണ് അപകടം.
സുഹൃത്തുക്കൾ ചേർന്നു പാടത്തുനിന്നു വള്ളംതള്ളി തോട്ടിലിറക്കി കളിക്കുന്നതിനിടെ വള്ളം മറിയുകയും വിഷ്ണു വള്ളത്തിനടിയിൽപ്പെട്ടു താഴ്ന്നുപോവുകയുമായിരുന്നു.
നീന്തി കരയ്ക്കു കയറിയ മൂന്നുപേരും ബഹളംവച്ചതോടെ നാട്ടുകാർ ഓടിക്കൂടി തോട്ടിൽ തിരച്ചിൽ നടത്തി മുങ്ങിയ വള്ളത്തിനടിയിൽ നിന്നു വിഷ്ണുവിനെ പുറത്തെടുത്തു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുപേരും കണ്ണൂരിൽ നടക്കുന്ന കരസേനാ റിക്രൂട്മെന്റിൽ പങ്കെടുക്കാൻ പോകാനായി കുളിക്കുന്നതിനിടെയാണ് അപകടം.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 9.30നു കോട്ടയം തിരുനക്കരയിൽ പൊതുദർശനത്തിനു വയ്ക്കും സംസ്കാരം ഇന്നു നാലിന്.
ചേർത്തല ഉല്ലാട്ടു കുടുംബാംഗം രജനിയാണു മാതാവ്. സഹോദരി: കൃഷ്ണ പ്രിയ.