Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീധരൻ വധം: ഭാര്യയും കാമുകനും ഭാര്യാമാതാവും റിമാൻഡിൽ

murder-culprits

കുറ്റ്യാടി ∙ മൊകേരി വട്ടക്കണ്ടി മീത്തൽ ശ്രീധരനെ (47) കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഗിരിജ (36), ഭാര്യാമാതാവ് കുണ്ടുതോട് ആനക്കുളം വലിയപറമ്പത്ത് ദേവി (60), ഗിരിജയുടെ കാമുകൻ ബംഗാൾ നദിയജില്ലയിലെ പരിമൾ ഖൽദാൻ (45) എന്നിവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പരിമൾ ഖൽദാൻ ഒന്നും, ഭാര്യ ഗിരിജ രണ്ടും ഭാര്യാമാതാവ് ദേവി മൂന്നും പ്രതികളാണ്.

കഴിഞ്ഞ മാസം എട്ടിന് രാത്രി ഉറക്കഗുളിക നൽകി മയക്കി ശ്രീധരനെ ഭാര്യ ഗിരിജയും അമ്മ ദേവിയും പരിമൾ ഖൽദാനും ചേർന്ന് കഴുത്തിൽ തോർത്ത് മുണ്ട് ചുറ്റിയും മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ചും കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒന്നര വർഷം മുൻപാണ് ശ്രീധരന്റെ വീടു പണി കരാറെടുത്തയാളുടെ ജോലിക്കാരനായി പരിമൾ ഖൽദാൻ എത്തിയത്. കൊലപാതകത്തിന് ശേഷം നാടുവിട്ട ഇയാൾ നിലമ്പൂരിലേക്കും പിന്നീട് എറണാകുളത്തേക്കും പോയി. ഇതിനിടെ മൂന്ന് ദിവസം ജോലി ചെയ്തു. പരിചയക്കാരുടെ റൂമിൽ താമസിക്കുകയും ചെയ്തു. 

ഇയാൾക്ക് നാദിയജില്ലയിൽ ഭാര്യയും അഞ്ചു മക്കളുമുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. മകൻ തിരുവനന്തപുരത്ത് ഹോട്ടൽ ജോലിക്കാരനാണ്. 

ഭാര്യയും ഒരു കുട്ടിയും നാട്ടിലുണ്ടെന്നും ഇപ്പോൾ അവരുമായി ബന്ധമില്ലെന്നും പറഞ്ഞാണ് പരിമൾ ഗിരിജയുമായി അടുത്തത്. പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്ന് സിഐ അറിയിച്ചു.

related stories