തിരുവനന്തപുരം∙ മുൻ ഡിജിപി: ടി.പി.സെൻകുമാറിനെതിരായ ഹർജിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് എസ്പിയോടു കോടതി നിർദേശിച്ചു. അവധിയിൽ കഴിയുമ്പോൾ സെൻകുമാർ വ്യാജരേഖ ചമച്ച് അധിക വേതനം കൈപ്പറ്റാൻ ശ്രമിച്ചു, കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് കോർപറേഷൻ എംഡിയായിരിക്കെ 50 കോടിയുടെ വായ്പ അനധികൃതമായി നൽകി എന്നിവയാണു ഹർജിയിലെ ആരോപണം. ഈ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, തന്റെ പരാതിയിലെ ആരോപണങ്ങൾ അല്ല വിജിലൻസ് അന്വേഷിക്കുന്നതെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇതെ തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ഹർജി സെപ്റ്റംബർ 27നു പരിഗണിക്കും.