ന്യൂഡൽഹി ∙ പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മന്ത്രി എം.എം.മണി നടത്തിയ പരാമർശം സത്യപ്രതിജ്ഞാ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി സമാനമായ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിനു മുൻപാകെ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു.
മണിയുടെ പ്രസംഗത്തിനെതിരായ ഹർജിയിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണു പരാതിക്കാരനായ ജോർജ് വട്ടുകുളം സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് സർക്കാർ അധികാരത്തിലിരിക്കേ, ബുലന്ദ് ഷെഹറിൽ മാനഭംഗത്തിനിരയായ പെൺകുട്ടിക്കെതിരെ അന്നത്തെ മന്ത്രി അസംഖാൻ നടത്തിയ പരാമർശങ്ങൾ സത്യപ്രതിജ്ഞാ ലംഘനമാണോ എന്നു ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയാണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരുടെ ഇത്തരം പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കകത്തു വരുമോ എന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. സുപ്രീം കോടതിയിൽ നൽകിയ ഹർജി പരാതിക്കാരൻ പിൻവലിച്ചു.