തേഞ്ഞിപ്പലം ∙ ചേളാരി ഐഒസി എൽപിജി ബോട്ട്ലിങ്ങ് പ്ലാന്റിലെ ലോറിത്തൊഴിലാളികളുടെ ബോണസ് പ്രശ്നം പരിഹരിക്കാൻ ജില്ലാ ലേബർ ഓഫിസർ സുനിൽ തോമസ് വിളിച്ച മധ്യസ്ഥ ചർച്ച അലസി. ഇതെ തുടർന്ന് നാളെ മുതൽ ചട്ടപ്പടി സമരത്തിന് സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകൾ തീരുമാനിച്ചു. നേരത്തെ എറണാകുളത്ത് ലേബർ കമ്മിഷണർ രണ്ടുതവണ നടത്തിയ ചർച്ച അലസിയതിനെ തുടർന്നായിരുന്നു ശനിയാഴ്ചത്തെ സമരം.
ഇന്നലെ ചർച്ചയിൽ ലോറിത്തൊഴിലാളികൾ ബോണസിന് അർഹരല്ലെന്നും കഴിഞ്ഞ വർഷത്തെപ്പോലെ മിനിമം ബോണസ് ആയി 7,000 രൂപ നൽകാമെന്നും ലോറി ഉടമസ്ഥ സംഘം പ്രതിനിധികൾ യോഗത്തിൽ ആവർത്തിച്ചു. 10,000 രൂപ കിട്ടണമെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ലോറി ഉടമസ്ഥരായ കരാറുകാരാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നാണ് പ്ലാന്റ് അധികൃതരുടെ നിലപാട്.
സംസ്ഥാനത്തെ മറ്റു പ്ലാന്റുകളിൽ 7000 രൂപ ബോണസും 3000 രൂപ തിരിച്ചുപിടിക്കുന്ന അഡ്വാൻസും തൊഴിലാളികൾക്ക് ലഭ്യമാക്കാൻ സിഐടിയു നേതൃത്വവുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നു. ചേളാരിയിൽ അത് ഫലവത്തായില്ല. ഇതെ തുടർന്നാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്.