പത്തനംതിട്ട ∙ ഓതറ ബറാഖാ ബാലഭവനിൽ പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബാലഭവൻ നടത്തിപ്പുകാരനായിരുന്ന പ്രതി തലവടി ആനപ്രാമ്പാൽ തെക്കുംമുറി വാലയിൽ ജോൺസൺ വി. ഇടിക്കുളയ്ക്ക് എട്ടു വർഷം തടവും ഒരുലക്ഷം രൂപ പിഴയും പട്ടികജാതി/ വർഗ പീഡന നിരോധന നിയമ പ്രകാരം നാലു വർഷം തടവും 25,000 രൂപ പിഴയും ജില്ലാ സെഷൻസ് കോടതി വിധിച്ചു. രണ്ടു ശിക്ഷയും വെവ്വേറെ അനുഭവിക്കണം.
2009ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ബാലഭവനിലെ പെൺകുട്ടികളെ പരിചരിക്കുന്നതിനായി നിർത്തിയിരുന്ന പെൺകുട്ടിയെ വീട്ടിൽ പോകാൻ അനുവദിക്കാതെ ബാലഭവനിൽ താമസിപ്പിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. തിരുവല്ല പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി എസ്. ബാലചന്ദ്രൻ ആണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്.