തിരുവനന്തപുരം ∙ തലസ്ഥാനത്തെ ത്രസിപ്പിച്ചു ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി മോഹൻലാൽ. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ നടത്തിയ ശുചീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായാണ് മലയാളികളുടെ ലാലേട്ടൻ ഇന്നലെ തലസ്ഥാനത്ത് എത്തിയത്.
രാവിലെ പത്തോടെ സന്തത സഹചാരി ആന്റണി പെരുമ്പാവൂരിനൊപ്പം വെള്ള ലാൻഡ് ക്രൂയ്സർ കാറിൽ എത്തിയ അദ്ദേഹം തൈക്കാട് ഗാന്ധി സ്മാരക നിധിയിലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വാഹനത്തിൽ നിന്ന് ഇറങ്ങിയ ലാലിനെആരാധകർ വളഞ്ഞു. പുഞ്ചിരിയുമായി അവർക്കിടയിലേക്ക് ഇറങ്ങിയ താരം ഇവിടെയുള്ള ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. പിന്നാലെ സർവമത പ്രാർഥനയിൽ പങ്കാളിയായി.
പഠിച്ച മോഡൽ സ്കൂളിലേക്കാണു താരം എത്തിയത്. അവിടെ ശൂചീകരണ പ്രവർത്തനത്തിൽ പങ്കാളിയാകാൻ എത്തിയവർക്കു ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നെ, ചൂൽ എടുത്തു ശൂചീകരണപ്രവർത്തനത്തിനു നേതൃത്വം നൽകി. നഗരത്തിൽ മാത്രം ഇരുപതിലധികം സ്ഥലങ്ങളിൽ ഫാൻസ് അസോസിയേഷൻ ശുചീകരണം നടത്തി.
മാലിന്യമുക്ത നഗരത്തിനായി കൈകോർക്കാമെന്നു മോഹൻലാൽ പറഞ്ഞു. ശൂചീകരണ പരിപാടി ഒരു ദിവസം മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിലെ എല്ലാം വിഭാഗം ആളുകളും മാലിന്യമുക്ത നഗരത്തിനായി മുന്നോട്ടു വരണമെന്നും ലാൽ അഭ്യർഥിച്ചു.
ചമയമില്ലാതെ കളരിമുറ്റത്ത്: ഗാന്ധിജയന്തിയോടനുബന്ധിച്ചു മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം ഗവ. മോഡൽ സ്‌കൂളിൽ ചലച്ചിത്രതാരം മോഹൻലാൽ നിർവഹിച്ചപ്പോൾ. സഹപാഠി അശോക് കുമാർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സമീപം. മോഹൻലാൽ പഠിച്ച സ്കൂളാണിത്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ
Advertisement