തിരുവനന്തപുരം ∙ പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാൻ പോകുന്നുവെന്നു താൻ പറഞ്ഞിട്ടില്ലെന്നു മന്ത്രി തോമസ് ഐസക്. കേന്ദ്രം പെട്രോളിനു വർധിപ്പിച്ച 14 രൂപ നികുതിയും ഡീസലിനു കൂട്ടിയ 12 രൂപ നികുതിയും ആദ്യം കുറയ്ക്കണം. എന്നിട്ടു ഞങ്ങളോടു കുറയ്ക്കാൻ പറഞ്ഞാൽ മതി. ഇത്രയും കുറച്ചാൽ ഞങ്ങളും കുറയ്ക്കാം. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം വിമാന ഇന്ധനത്തിനു നികുതി കുറച്ചതിലൂടെ 150 കോടി രൂപയാണു സംസ്ഥാന സർക്കാരിനു നഷ്ടപ്പെട്ടത്. എന്നിട്ട് അവർ നികുതി കൂട്ടുകയും ചെയ്തു. ജിഎസ്ടി വരുമാനം കുറഞ്ഞതു വഴി ജീവനക്കാർക്കു ശമ്പളം നൽകാൻ ബുദ്ധിമുട്ടുകയാണു സർക്കാർ– തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങൾ നികുതി കുറയ്ക്കണമെന്ന കേന്ദ്ര നിർദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇപ്പോൾ വിഷയം പരിഗണനയിൽ ഇല്ലെന്നും നികുതി സെക്രട്ടറി മിൻഹാജ് ആലവും വ്യക്തമാക്കി.
77,982 കോടിയിൽനിന്ന് 2.43 ലക്ഷം കോടി
ന്യൂഡൽഹി ∙ കഴിഞ്ഞ നാലു വർഷത്തിനകം ഇന്ധനനികുതി വർധനയിലൂടെ കേന്ദ്രത്തിന് 211% അധിക വരുമാനം ലഭിച്ചപ്പോൾ കേരളത്തിന് വാറ്റ് ഇനത്തിൽ 53% അധിക വരുമാനമുണ്ടായി.
∙ കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ എക്സൈസ് നികുതി വരുമാനം
2013–14: 77,982 കോടി രൂപ
2016–17: 2,42,691 കോടി രൂപ
∙ കേരളത്തിന്റെ പെട്രോൾ, ഡീസൽ വാറ്റ്/ വിൽപന നികുതി വരുമാനം
2013–14: 4,515 കോടി രൂപ
2016–17: 6,899 കോടി രൂപ
∙ രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളുടെയും പെട്രോൾ, ഡീസൽ വാറ്റ്/ വിൽപന നികുതി വരുമാനം
2013–14: 1,29,045 കോടി രൂപ
2016–17: 1,66,378 കോടി രൂപ