കൊച്ചി ∙ കേരള പൊലീസ് ‘354’ കെണിയിൽ. സ്ത്രീകൾ പരാതി നൽകിയാൽ ഉടൻ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന നിർദേശം വ്യാജ പരാതികളിൽ കേരള പൊലീസിനു തലവേദനയാവുന്നു.
സ്ത്രീത്വം അപമാനിക്കപ്പെടുന്ന സന്ദർഭങ്ങളിൽ നിയമനടപടികൾ ഒട്ടും വൈകാതിരിക്കാനാണ് ഇന്ത്യൻ ശിക്ഷാനിയമം–354 പ്രകാരം ഉടൻ കേസ് റജിസ്റ്റർ ചെയ്യാൻ കേരള പൊലീസ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഡിജിപിയുടെ ഉത്തരവും നിലവിലുണ്ട്.
സ്ത്രീകളെ നേരിട്ടു ബാധിക്കുന്ന പരാതികളിൽ മൊഴി രേഖപ്പെടുത്തി ആദ്യം കേസ് റജിസ്റ്റർ ചെയ്യണം. പിന്നീടു മതി അന്വേഷണം. ഇതിൽ അമാന്തം കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജോലിയിൽ ബോധപൂർവം വീഴ്ച വരുത്തുമ്പോൾ ചുമത്തുന്ന (ഐപിസി 166) വകുപ്പു പ്രകാരം ക്രിമിനൽ നടപടിയും എടുക്കും. നിയമപരമായ ഉത്തരവാദിത്തം പാലിക്കാൻ ബോധപൂർവം വീഴ്ചവരുത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ചുമത്തുന്ന ഈ വകുപ്പു പ്രകാരം കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവും പിഴയുമാണു ശിക്ഷ.
ഓൺലൈൻ ടാക്സി ഡ്രൈവറെ മൂന്നു യുവതികൾ സംഘം ചേർന്നു മർദിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ച കുറ്റംചുമത്തി കേസെടുത്തതോടെ പൊലീസ് ഈ വകുപ്പിന്റെ പവിത്രത കളങ്കപ്പെടുത്തിയതായി വിമർശനമുണ്ട്. മർദനമേറ്റ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ മർദിച്ച സ്ത്രീയുടെ പരാതിയിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ അനാവശ്യമാണെന്ന നിലപാട് കേരള ഹൈക്കോടതിയും സ്വീകരിച്ചു.
വഴിയൊരുക്കിയത് മിഷേൽ ഷാജി കേസ്
ഈ വർഷം മാർച്ചിൽ കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മിഷേൽ ഷാജി എന്ന വിദ്യാർഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യാൻ വൈകിയതു കൊച്ചി സിറ്റി പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തുന്നതിന്റെ തലേന്നു രാത്രിയിൽ മിഷേലിന്റെ മാതാപിതാക്കൾ മകളെ കാണാനില്ലെന്നു പരാതി പറഞ്ഞിരുന്നു.
കേസ് റജിസ്റ്റർ ചെയ്യാതെ തന്നെ പൊലീസ് അന്നുരാത്രി പെൺകുട്ടിയെ കണ്ടെത്താൻ പരമാവധി തിരച്ചിൽ നടത്തിയെങ്കിലും പിറ്റേന്നു മൃതദേഹം ലഭിച്ചതോടെ തലേന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്യാതിരുന്നതു വിവാദമായി.
ഐപിസി 354
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പെരുമാറുക, സംസാരിക്കുക, അപമര്യാദയായി നോക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുമ്പോൾ ചുമത്തുന്ന വകുപ്പ്. ഇത്തരം സന്ദർഭങ്ങളിൽ ആരോപണവിധേയന്റെ പ്രവൃത്തി തനിക്ക് അപമാനമുണ്ടാക്കിയെന്ന സ്ത്രീയുടെ മൊഴി മാത്രം മതി കേസ് റജിസ്റ്റർ ചെയ്യാൻ. രണ്ടുവർഷം വരെ തടവും പിഴയുമാണു ശിക്ഷ.