ശബരിമല ∙ സന്നിധാനത്ത് കൂടുതൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഭക്തർക്ക് പ്രാഥമിക സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സന്നിധാനത്ത് വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ വരിക, ദർശനം നടത്തുക, വേഗം തിരികെ പോകുക എന്ന സമീപനമാണ് ആവശ്യം. ശബരിമല വികസന പദ്ധതിയിൽ ദശലക്ഷക്കണക്കിന് തീർഥാടകരുടെ സൗകര്യം മാത്രമാകണം പ്രധാനം.
കൃത്യമായ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പദ്ധതികളാണ് നടക്കുന്നത്. അങ്ങനെയാണ് നടക്കേണ്ടതും. ബജറ്റിൽ വകയിരുത്തിയ 204 കോടി രൂപയും കേന്ദ്ര സർക്കാരിന്റെ 100 കോടി രൂപയും ഉപയോഗിച്ചുള്ള വികസന പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. ഇതിൽ പുണ്യദർശനം കോംപ്ലക്സ്, പാണ്ടിത്താവളത്തിൽ ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, രാജു ഏബ്രഹാം എംഎൽഎ എന്നിവർ പ്രസംഗിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, കെ. രാജു, ജി. സുധാകരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, എംപിമാരായ ആന്റോ ആന്റണി, ജോയ്സ് ജോർജ് എന്നിവരും ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥ പ്രതിനിധികളും വേദിയിൽ ഉണ്ടായിരുന്നിട്ടും ചടങ്ങ് പെട്ടെന്ന് അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചു. ചടങ്ങിനു ശേഷം നടക്കുന്ന അവലോകന യോഗത്തിലും ഇവർ തന്നെയല്ലേ ഉള്ളത്. ചടങ്ങ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്.
പുണ്യദർശനം കോംപ്ലക്സ്
2030 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കോംപ്ലക്സ്. 100 പേർക്ക് ഇരിക്കാവുന്ന ഹാൾ ഉണ്ടാവും. 4.91 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. 18 മാസം കൊണ്ട് പണി പൂർത്തിയാകുമെന്ന് കരുതുന്നു.
പാണ്ടിത്താവളത്ത് ജലസംഭരണി
36 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള സംഭരണിയാണിത്. സന്നിധാനത്ത് ആവശ്യമായതിൽ 30% ജലം സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷ. ജലസംഭരണിക്കായി ദേവസ്വം ബോർഡ് ആറു കോടി രൂപ നീക്കി വച്ചിട്ടുണ്ട്.