Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസന സംവാദമാണു ഷാ ആഗ്രഹിക്കുന്നതെങ്കിൽ സ്വീകാര്യം: പിണറായി

amit-shah-pinarayi

തിരുവനന്തപുരം∙ വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണു ബിജെപി പ്രസിഡന്റ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ ആ വെല്ലുവിളി സന്തോഷപൂർവം ഏറ്റെടുക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഭരണമുള്ള ഏതെങ്കിലും സംസ്ഥാനത്തിനു കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യാവുന്ന പുരോഗതി ഉണ്ടായോയെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നു മുഖ്യമന്ത്രി പറഞ്ഞു.

കേരളം രാജ്യത്തിനു മാതൃകയായ മുന്നേറ്റമുണ്ടാക്കിയതു ജനങ്ങളുടെ പുരോഗമന നിലപാടിന്റെ അടിത്തറയിലാണ്. മതനിരപേക്ഷ മനസ്സാണ് ഈ നാടിനുള്ളത്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും അജൻഡയാണു ബിജെപിയുടേത്. ആ ബിജെപിയിൽനിന്നും അതിനെ നയിക്കുന്ന ആർഎസ്എസിൽനിന്നും കേരളീയർക്ക് ഒന്നും ഉൾക്കൊള്ളാനില്ല. അതുകൊണ്ടാണ്, കേരളത്തിനെതിരായ പോർവിളിയും അസംബന്ധ പ്രചാരണവുമായി ബിജെപി നടത്തിയ മാർച്ചിനെ ജനങ്ങൾ തള്ളിക്കളഞ്ഞത്.

ജാഥയ്ക്ക്, ഒരു പ്രകോപനത്തിലും പെടാതെ യാത്രയയപ്പു നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു. കൊലവിളി പ്രസംഗങ്ങളെയും മുദ്രാവാക്യങ്ങളെയും വ്യാജ പ്രചാരണത്തെയും അർഹിക്കുന്ന അവജ്ഞയോടെയാണു കേരളീയർ അവഗണിച്ചത്. ഇതെല്ലാം കേരളത്തിന്റെ സമാധാന ജീവിതം തകർക്കാനുദ്ദേശിച്ചുള്ളതു മാത്രമല്ല, ഫെഡറൽ മര്യാദകളുടെ ലംഘനം കൂടിയാണ്. അത്തരം തെറ്റായ നീക്കങ്ങളെ നിയന്ത്രിക്കാൻ തയാറാകാതെ എന്തു സംവാദമാണ് അമിത് ഷാ ഉദ്ദേശിക്കുന്നത്?

ഇത്തരമൊരു അസാധാരണ പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണു തെളിഞ്ഞത്. എന്താണ് കേരളത്തിന്റെ യഥാർഥ ചിത്രമെന്നും എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് ഒരളവുവരെ മനസ്സിലാക്കാൻ ഇതു കാരണമായി. വേങ്ങരയിലെ ബിജെപിയുടെ അതിദയനീയ പ്രകടനം, രാഷ്ട്രീയ കുതന്ത്രങ്ങളെ ജനങ്ങൾ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവായി അമിത് ഷാ മനസ്സിലാക്കുമെന്നു കരുതുന്നു. ക്രമസമാധാനപാലനം നിർവഹിച്ച പൊലീസിനെയും ആത്മസംയമനം പാലിച്ച സിപിഎം പ്രവർത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.